സങ്കീർത്തനങ്ങൾ - 78 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 72 വരെ

സങ്കീർത്തനങ്ങൾ 78:1

എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ.

സങ്കീർത്തനങ്ങൾ 78:2

ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.

സങ്കീർത്തനങ്ങൾ 78:3

നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 78:4

നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.

സങ്കീർത്തനങ്ങൾ 78:5

അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.

സങ്കീർത്തനങ്ങൾ 78:6

വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും

സങ്കീർത്തനങ്ങൾ 78:7

അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും

സങ്കീർത്തനങ്ങൾ 78:8

തങ്ങളുടെ പിതാക്കന്മാരെപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ത മനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിനു തന്നെ.

സങ്കീർത്തനങ്ങൾ 78:9

ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.

സങ്കീർത്തനങ്ങൾ 78:10

അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.

സങ്കീർത്തനങ്ങൾ 78:11

അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അദ്ഭുതങ്ങളെയും മറന്നുകളഞ്ഞു.

സങ്കീർത്തനങ്ങൾ 78:12

അവൻ മിസ്രയീംദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പിതാക്കന്മാർ കാൺകെ, അദ്ഭുതം പ്രവർത്തിച്ചു.

സങ്കീർത്തനങ്ങൾ 78:13

അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽക്കൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.

സങ്കീർത്തനങ്ങൾ 78:14

പകൽസമയത്ത് അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.

സങ്കീർത്തനങ്ങൾ 78:15

അവൻ മരുഭൂമിയിൽ പാറകളെ പിളർന്ന് ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിപ്പാൻ കൊടുത്തു.

സങ്കീർത്തനങ്ങൾ 78:16

പാറയിൽനിന്ന് അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.

സങ്കീർത്തനങ്ങൾ 78:17

എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവച്ചു മത്സരിച്ചുകൊണ്ടിരുന്നു.

സങ്കീർത്തനങ്ങൾ 78:18

തങ്ങളുടെ കൊതിക്ക് ഭക്ഷണം ചോദിച്ചുകൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.

സങ്കീർത്തനങ്ങൾ 78:19

അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?

സങ്കീർത്തനങ്ങൾ 78:20

അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവനു കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 78:21

ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരേ കോപവും പൊങ്ങി.

സങ്കീർത്തനങ്ങൾ 78:22

അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ.

സങ്കീർത്തനങ്ങൾ 78:23

അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.

സങ്കീർത്തനങ്ങൾ 78:24

അവർക്ക് തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗീയധാന്യം അവർക്കു കൊടുത്തു.

സങ്കീർത്തനങ്ങൾ 78:25

മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.

സങ്കീർത്തനങ്ങൾ 78:26

അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻകാറ്റ് വരുത്തി.

സങ്കീർത്തനങ്ങൾ 78:27

അവൻ അവർക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;

സങ്കീർത്തനങ്ങൾ 78:28

അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.

സങ്കീർത്തനങ്ങൾ 78:29

അങ്ങനെ അവർ തിന്ന് തൃപ്തരായിത്തീർന്നു; അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു.

സങ്കീർത്തനങ്ങൾ 78:30

അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,

സങ്കീർത്തനങ്ങൾ 78:31

ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.

സങ്കീർത്തനങ്ങൾ 78:32

ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.

സങ്കീർത്തനങ്ങൾ 78:33

അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.

സങ്കീർത്തനങ്ങൾ 78:34

അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.

സങ്കീർത്തനങ്ങൾ 78:35

ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.

സങ്കീർത്തനങ്ങൾ 78:36

എങ്കിലും അവർ വായ്കൊണ്ട് അവനോടു കപടം സംസാരിക്കും. നാവുകൊണ്ട് അവനോടു ഭോഷ്കു പറയും.

സങ്കീർത്തനങ്ങൾ 78:37

അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.

സങ്കീർത്തനങ്ങൾ 78:38

എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.

സങ്കീർത്തനങ്ങൾ 78:39

അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവൻ ഓർത്തു.

സങ്കീർത്തനങ്ങൾ 78:40

മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!

സങ്കീർത്തനങ്ങൾ 78:41

അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.

സങ്കീർത്തനങ്ങൾ 78:42

മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അദ്ഭുതങ്ങളെയും ചെയ്ത അവന്റെ കൈയും

സങ്കീർത്തനങ്ങൾ 78:43

അവൻ ശത്രുവിൻ വശത്തുനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.

സങ്കീർത്തനങ്ങൾ 78:44

അവൻ അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു.

സങ്കീർത്തനങ്ങൾ 78:45

അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.

സങ്കീർത്തനങ്ങൾ 78:46

അവരുടെ വിള അവൻ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.

സങ്കീർത്തനങ്ങൾ 78:47

അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴംകൊണ്ടും നശിപ്പിച്ചു.

സങ്കീർത്തനങ്ങൾ 78:48

അവൻ അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.

സങ്കീർത്തനങ്ങൾ 78:49

അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർഥദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.

സങ്കീർത്തനങ്ങൾ 78:50

അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്ക് ഏല്പിച്ചുകളഞ്ഞു.

സങ്കീർത്തനങ്ങൾ 78:51

അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.

സങ്കീർത്തനങ്ങൾ 78:52

എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.

സങ്കീർത്തനങ്ങൾ 78:53

അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.

സങ്കീർത്തനങ്ങൾ 78:54

അവൻ അവരെ തന്റെ വിശുദ്ധ ദേശത്തിലേക്കും തന്റെ വലംകൈ സമ്പാദിച്ച ഈ പർവതത്തിലേക്കും കൊണ്ടുവന്നു.

സങ്കീർത്തനങ്ങൾ 78:55

അവരുടെ മുമ്പിൽനിന്ന് അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.

സങ്കീർത്തനങ്ങൾ 78:56

എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.

സങ്കീർത്തനങ്ങൾ 78:57

അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.

സങ്കീർത്തനങ്ങൾ 78:58

അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവനു തീക്ഷ്ണത ജനിപ്പിച്ചു.

സങ്കീർത്തനങ്ങൾ 78:59

ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.

സങ്കീർത്തനങ്ങൾ 78:60

ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.

സങ്കീർത്തനങ്ങൾ 78:61

തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കൈയിലും ഏല്പിച്ചുകൊടുത്തു.

സങ്കീർത്തനങ്ങൾ 78:62

അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു.

സങ്കീർത്തനങ്ങൾ 78:63

അവരുടെ യൗവനക്കാർ തീക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല.

സങ്കീർത്തനങ്ങൾ 78:64

അവരുടെ പുരോഹിതന്മാർ വാൾകൊണ്ട് വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.

സങ്കീർത്തനങ്ങൾ 78:65

അപ്പോൾ കർത്താവ് ഉറക്കുണർന്നു വരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.

സങ്കീർത്തനങ്ങൾ 78:66

അവൻ തന്റെ ശത്രുക്കളെ പുറകോട്ട് അടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.

സങ്കീർത്തനങ്ങൾ 78:67

എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.

സങ്കീർത്തനങ്ങൾ 78:68

അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻപർവതത്തെയും തിരഞ്ഞെടുത്തു.

സങ്കീർത്തനങ്ങൾ 78:69

താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.

സങ്കീർത്തനങ്ങൾ 78:70

അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളിൽനിന്ന് അവനെ വരുത്തി.

സങ്കീർത്തനങ്ങൾ 78:71

തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.

സങ്കീർത്തനങ്ങൾ 78:72

അങ്ങനെ അവൻ പരമാർഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.