സങ്കീർത്തനങ്ങൾ - 143 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 143:1

യഹോവേ, എന്റെ പ്രാർഥന കേട്ട്, എന്റെ യാചനകൾക്കു ചെവി തരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 143:2

അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.

സങ്കീർത്തനങ്ങൾ 143:3

ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 143:4

ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 143:5

ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.

സങ്കീർത്തനങ്ങൾ 143:6

ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 143:7

യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.

സങ്കീർത്തനങ്ങൾ 143:8

രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്ക് ഉയർത്തുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 143:9

യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു.

സങ്കീർത്തനങ്ങൾ 143:10

നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവ് നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 143:11

യഹോവേ, നിന്റെ നാമം നിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.

സങ്കീർത്തനങ്ങൾ 143:12

നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.