സങ്കീർത്തനങ്ങൾ - 88 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

സങ്കീർത്തനങ്ങൾ 88:1

എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;

സങ്കീർത്തനങ്ങൾ 88:2

എന്റെ പ്രാർഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.

സങ്കീർത്തനങ്ങൾ 88:3

എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.

സങ്കീർത്തനങ്ങൾ 88:4

കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.

സങ്കീർത്തനങ്ങൾ 88:5

ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കൈയിൽനിന്ന് അറ്റുപോയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 88:6

നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 88:7

നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 88:8

എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി, എന്നെ അവർക്ക് വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 88:9

എന്റെ കണ്ണ് കഷ്ടത ഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 88:10

നീ മരിച്ചവർക്ക് അദ്ഭുതങ്ങൾ കാണിച്ചു കൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.

സങ്കീർത്തനങ്ങൾ 88:11

ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണിക്കുമോ?

സങ്കീർത്തനങ്ങൾ 88:12

അന്ധകാരത്തിൽ നിന്റെ അദ്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?

സങ്കീർത്തനങ്ങൾ 88:13

എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ വരുന്നു.

സങ്കീർത്തനങ്ങൾ 88:14

യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? നിന്റെ മുഖത്തെ എനിക്കു മറച്ചുവയ്ക്കുന്നതും എന്തിന്?

സങ്കീർത്തനങ്ങൾ 88:15

ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 88:16

നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 88:17

അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.

സങ്കീർത്തനങ്ങൾ 88:18

സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ അന്ധകാരമത്രേ.