സങ്കീർത്തനങ്ങൾ - 81 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 16 വരെ

സങ്കീർത്തനങ്ങൾ 81:1

നമ്മുടെ ബലമായ ദൈവത്തിന് ഘോഷിപ്പിൻ; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.

സങ്കീർത്തനങ്ങൾ 81:2

തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.

സങ്കീർത്തനങ്ങൾ 81:3

അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണമാസിയിലും കാഹളം ഊതുവിൻ.

സങ്കീർത്തനങ്ങൾ 81:4

ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.

സങ്കീർത്തനങ്ങൾ 81:5

മിസ്രയീംദേശത്തിന്റെ നേരേ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.

സങ്കീർത്തനങ്ങൾ 81:6

ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു.

സങ്കീർത്തനങ്ങൾ 81:7

കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.

സങ്കീർത്തനങ്ങൾ 81:8

എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.

സങ്കീർത്തനങ്ങൾ 81:9

അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.

സങ്കീർത്തനങ്ങൾ 81:10

മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറയ്ക്കും.

സങ്കീർത്തനങ്ങൾ 81:11

എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.

സങ്കീർത്തനങ്ങൾ 81:12

അതുകൊണ്ട് അവർ സ്വന്ത ആലോചന പ്രകാരം നടക്കേണ്ടതിന് ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.

സങ്കീർത്തനങ്ങൾ 81:13

അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു!

സങ്കീർത്തനങ്ങൾ 81:14

എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരേ എന്റെ കൈ തിരിക്കുമായിരുന്നു.

സങ്കീർത്തനങ്ങൾ 81:15

യഹോവയെ പകയ്ക്കുന്നവർ അവന് കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.

സങ്കീർത്തനങ്ങൾ 81:16

അവൻ മേത്തരമായ കോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്ക് തൃപ്തി വരുത്തുമായിരുന്നു.