സങ്കീർത്തനങ്ങൾ - 141 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സങ്കീർത്തനങ്ങൾ 141:1

യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.

സങ്കീർത്തനങ്ങൾ 141:2

എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.

സങ്കീർത്തനങ്ങൾ 141:3

യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ.

സങ്കീർത്തനങ്ങൾ 141:4

ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയും അരുതേ.

സങ്കീർത്തനങ്ങൾ 141:5

നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരേ എനിക്കു പ്രാർഥനയേയുള്ളൂ.

സങ്കീർത്തനങ്ങൾ 141:6

അവരുടെ ന്യായാധിപന്മാരെ പാറമേൽനിന്നു തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.

സങ്കീർത്തനങ്ങൾ 141:7

നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.

സങ്കീർത്തനങ്ങൾ 141:8

കർത്താവായ യഹോവേ, എന്റെ കണ്ണ് നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.

സങ്കീർത്തനങ്ങൾ 141:9

അവർ എനിക്കു വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.

സങ്കീർത്തനങ്ങൾ 141:10

ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്ത വലകളിൽ അകപ്പെടട്ടെ.