സങ്കീർത്തനങ്ങൾ - 44 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

സങ്കീർത്തനങ്ങൾ 44:1

ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;

സങ്കീർത്തനങ്ങൾ 44:2

നിന്റെ കൈകൊണ്ട് നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.

സങ്കീർത്തനങ്ങൾ 44:3

തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയത്; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയത്; നിന്റെ വലംകൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 44:4

ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിനു രക്ഷ കല്പിക്കേണമേ.

സങ്കീർത്തനങ്ങൾ 44:5

നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.

സങ്കീർത്തനങ്ങൾ 44:6

ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.

സങ്കീർത്തനങ്ങൾ 44:7

നീയത്രേ ഞങ്ങളെ വൈരികളുടെ കൈയിൽനിന്നു രക്ഷിച്ചത്; ഞങ്ങളെ പകച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 44:8

ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.

സങ്കീർത്തനങ്ങൾ 44:9

ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.

സങ്കീർത്തനങ്ങൾ 44:10

വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറംകാട്ടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.

സങ്കീർത്തനങ്ങൾ 44:11

ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 44:12

നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്തു വർധിപ്പിക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 44:13

നീ ഞങ്ങളെ അയൽക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.

സങ്കീർത്തനങ്ങൾ 44:14

നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയം ആക്കുന്നു.

സങ്കീർത്തനങ്ങൾ 44:15

നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും

സങ്കീർത്തനങ്ങൾ 44:16

എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 44:17

ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.

സങ്കീർത്തനങ്ങൾ 44:18

നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളവാനും കൂരിരുട്ടുകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം

സങ്കീർത്തനങ്ങൾ 44:19

ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.

സങ്കീർത്തനങ്ങൾ 44:20

ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ

സങ്കീർത്തനങ്ങൾ 44:21

ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 44:22

നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

സങ്കീർത്തനങ്ങൾ 44:23

കർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.

സങ്കീർത്തനങ്ങൾ 44:24

നീ നിന്റെ മുഖത്തെ മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്ത്?

സങ്കീർത്തനങ്ങൾ 44:25

ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 44:26

ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.