സങ്കീർത്തനങ്ങൾ - 79 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

സങ്കീർത്തനങ്ങൾ 79:1

ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 79:2

അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 79:3

അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിനു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.

സങ്കീർത്തനങ്ങൾ 79:4

ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയിത്തീർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 79:5

യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

സങ്കീർത്തനങ്ങൾ 79:6

നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.

സങ്കീർത്തനങ്ങൾ 79:7

അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.

സങ്കീർത്തനങ്ങൾ 79:8

ഞങ്ങളുടെ പൂർവന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 79:9

ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.

സങ്കീർത്തനങ്ങൾ 79:10

അവരുടെ ദൈവം എവിടെ എന്ന് ജാതികൾ പറയുന്നത് എന്തിന്? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 79:11

ബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 79:12

കർത്താവേ, ഞങ്ങളുടെ അയൽക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്ക് പകരം കൊടുക്കേണമേ.

സങ്കീർത്തനങ്ങൾ 79:13

എന്നാൽ നിന്റെ ജനവും നിന്റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.