സങ്കീർത്തനങ്ങൾ - 135 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

സങ്കീർത്തനങ്ങൾ 135:1

യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 135:2

യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,

സങ്കീർത്തനങ്ങൾ 135:3

യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിനു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ.

സങ്കീർത്തനങ്ങൾ 135:4

യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 135:5

യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകല ദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.

സങ്കീർത്തനങ്ങൾ 135:6

ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 135:7

അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

സങ്കീർത്തനങ്ങൾ 135:8

അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ, മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.

സങ്കീർത്തനങ്ങൾ 135:9

മിസ്രയീമേ, നിന്റെ മധ്യേ അവൻ ഫറവോന്റെമേലും അവന്റെ സകല ഭൃത്യന്മാരുടെമേലും അടയാളങ്ങളും അദ്ഭുതങ്ങളും അയച്ചു.

സങ്കീർത്തനങ്ങൾ 135:10

അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

സങ്കീർത്തനങ്ങൾ 135:11

അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയുംതന്നെ.

സങ്കീർത്തനങ്ങൾ 135:12

അവരുടെ ദേശത്തെ അവൻ അവകാശമായിട്ട്, തന്റെ ജനമായ യിസ്രായേലിന് അവകാശമായിട്ടു കൊടുത്തു.

സങ്കീർത്തനങ്ങൾ 135:13

യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 135:14

യഹോവ തന്റെ ജനത്തിനു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.

സങ്കീർത്തനങ്ങൾ 135:15

ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.

സങ്കീർത്തനങ്ങൾ 135:16

അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;

സങ്കീർത്തനങ്ങൾ 135:17

അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.

സങ്കീർത്തനങ്ങൾ 135:18

അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

സങ്കീർത്തനങ്ങൾ 135:19

യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെഗൃഹമേ, യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ 135:20

ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ.

സങ്കീർത്തനങ്ങൾ 135:21

യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.