സങ്കീർത്തനങ്ങൾ - 18 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 50 വരെ

സങ്കീർത്തനങ്ങൾ 18:1

എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.

സങ്കീർത്തനങ്ങൾ 18:2

യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.

സങ്കീർത്തനങ്ങൾ 18:3

സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.

സങ്കീർത്തനങ്ങൾ 18:4

മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.

സങ്കീർത്തനങ്ങൾ 18:5

പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ തുടർന്നു പിടിച്ചു.

സങ്കീർത്തനങ്ങൾ 18:6

എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തി.

സങ്കീർത്തനങ്ങൾ 18:7

ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.

സങ്കീർത്തനങ്ങൾ 18:8

അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.

സങ്കീർത്തനങ്ങൾ 18:9

അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു.

സങ്കീർത്തനങ്ങൾ 18:10

അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.

സങ്കീർത്തനങ്ങൾ 18:11

അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.

സങ്കീർത്തനങ്ങൾ 18:12

അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു.

സങ്കീർത്തനങ്ങൾ 18:13

യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.

സങ്കീർത്തനങ്ങൾ 18:14

അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.

സങ്കീർത്തനങ്ങൾ 18:15

യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

സങ്കീർത്തനങ്ങൾ 18:16

അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.

സങ്കീർത്തനങ്ങൾ 18:17

ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു.

സങ്കീർത്തനങ്ങൾ 18:18

എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.

സങ്കീർത്തനങ്ങൾ 18:19

അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.

സങ്കീർത്തനങ്ങൾ 18:20

യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.

സങ്കീർത്തനങ്ങൾ 18:21

ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

സങ്കീർത്തനങ്ങൾ 18:22

അവന്റെ വിധികളൊക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടു നടന്നിട്ടുമില്ല.

സങ്കീർത്തനങ്ങൾ 18:23

ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.

സങ്കീർത്തനങ്ങൾ 18:24

യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി.

സങ്കീർത്തനങ്ങൾ 18:25

ദയാലുവോടു നീ ദയാലു ആകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ;

സങ്കീർത്തനങ്ങൾ 18:26

നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 18:27

എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

സങ്കീർത്തനങ്ങൾ 18:28

നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

സങ്കീർത്തനങ്ങൾ 18:29

നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.

സങ്കീർത്തനങ്ങൾ 18:30

ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.

സങ്കീർത്തനങ്ങൾ 18:31

യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ?

സങ്കീർത്തനങ്ങൾ 18:32

എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി കുറവു തീർക്കുകയും ചെയ്യുന്ന ദൈവം തന്നെ.

സങ്കീർത്തനങ്ങൾ 18:33

അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.

സങ്കീർത്തനങ്ങൾ 18:34

അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 18:35

നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 18:36

ഞാൻ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

സങ്കീർത്തനങ്ങൾ 18:37

ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.

സങ്കീർത്തനങ്ങൾ 18:38

അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.

സങ്കീർത്തനങ്ങൾ 18:39

യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 18:40

എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.

സങ്കീർത്തനങ്ങൾ 18:41

അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.

സങ്കീർത്തനങ്ങൾ 18:42

ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.

സങ്കീർത്തനങ്ങൾ 18:43

ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

സങ്കീർത്തനങ്ങൾ 18:44

അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും.

സങ്കീർത്തനങ്ങൾ 18:45

അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു.

സങ്കീർത്തനങ്ങൾ 18:46

യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.

സങ്കീർത്തനങ്ങൾ 18:47

ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 18:48

അവൻ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കൈയിൽനിന്ന് നീ എന്നെ വിടുവിക്കുന്നു.

സങ്കീർത്തനങ്ങൾ 18:49

അതുകൊണ്ട് യഹോവേ, ഞാൻ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

സങ്കീർത്തനങ്ങൾ 18:50

അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നേക്കുംതന്നെ.