സങ്കീർത്തനങ്ങൾ - 42 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

സങ്കീർത്തനങ്ങൾ 42:1

മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 42:2

എന്റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.

സങ്കീർത്തനങ്ങൾ 42:3

നിന്റെ ദൈവം എവിടെ എന്ന് അവർ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 42:4

ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നത് ഓർത്ത് എന്റെ ഉള്ളം എന്നിൽ പകരുന്നു.

സങ്കീർത്തനങ്ങൾ 42:5

എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:6

എന്റെ ദൈവമേ, എന്റെ ആത്മാവ് എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ട് യോർദ്ദാൻപ്രദേശത്തും ഹെർമ്മോൻപർവതങ്ങളിലും മിസാർമലയിലുംവച്ച് ഞാൻ നിന്നെ ഓർക്കുന്നു;

സങ്കീർത്തനങ്ങൾ 42:7

നിന്റെ നീർച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.

സങ്കീർത്തനങ്ങൾ 42:8

യഹോവ പകൽനേരത്ത് തന്റെ ദയ കല്പിക്കും; രാത്രിസമയത്ത് ഞാൻ അവനു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥന തന്നെ.

സങ്കീർത്തനങ്ങൾ 42:9

നീ എന്നെ മറന്നത് എന്ത്? ശത്രുവിന്റെ ഉപദ്രവം ഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്ത്? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.

സങ്കീർത്തനങ്ങൾ 42:10

നിന്റെ ദൈവം എവിടെ എന്ന് എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ട് എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 42:11

എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.