സങ്കീർത്തനങ്ങൾ - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

സങ്കീർത്തനങ്ങൾ 25:1

യഹോവേ, നിങ്കലേക്കു ഞാൻ മനസ്സ് ഉയർത്തുന്നു;

സങ്കീർത്തനങ്ങൾ 25:2

എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.

സങ്കീർത്തനങ്ങൾ 25:3

നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

സങ്കീർത്തനങ്ങൾ 25:4

യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്ക് ഉപദേശിച്ചുതരേണമേ!

സങ്കീർത്തനങ്ങൾ 25:5

നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 25:6

യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.

സങ്കീർത്തനങ്ങൾ 25:7

എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയ നിമിത്തം എന്നെ ഓർക്കേണമേ.

സങ്കീർത്തനങ്ങൾ 25:8

യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവഴി കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 25:9

സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.

സങ്കീർത്തനങ്ങൾ 25:10

യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.

സങ്കീർത്തനങ്ങൾ 25:11

യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.

സങ്കീർത്തനങ്ങൾ 25:12

യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവനു കാണിച്ചുകൊടുക്കും.

സങ്കീർത്തനങ്ങൾ 25:13

അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

സങ്കീർത്തനങ്ങൾ 25:14

യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.

സങ്കീർത്തനങ്ങൾ 25:15

എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും.

സങ്കീർത്തനങ്ങൾ 25:16

എങ്കലേക്കു തിരിഞ്ഞ് എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

സങ്കീർത്തനങ്ങൾ 25:17

എനിക്കു മനഃപീഡകൾ വർധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 25:18

എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ.

സങ്കീർത്തനങ്ങൾ 25:19

എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

സങ്കീർത്തനങ്ങൾ 25:20

എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

സങ്കീർത്തനങ്ങൾ 25:21

നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 25:22

ദൈവമേ, യിസ്രായേലിനെ അവന്റെ സകല കഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.