സങ്കീർത്തനങ്ങൾ - 57 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

സങ്കീർത്തനങ്ങൾ 57:1

ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു.

സങ്കീർത്തനങ്ങൾ 57:2

അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവഹിക്കുന്ന ദൈവത്തെ തന്നെ.

സങ്കീർത്തനങ്ങൾ 57:3

എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗത്തിൽനിന്നു കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 57:4

എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നി ജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.

സങ്കീർത്തനങ്ങൾ 57:5

ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്ത്വം സർവഭൂമിയിലും പരക്കട്ടെ.

സങ്കീർത്തനങ്ങൾ 57:6

അവർ എന്റെ കാലടികൾക്ക് ഒരു വല വിരിച്ചു; എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു. സേലാ.

സങ്കീർത്തനങ്ങൾ 57:7

എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 57:8

എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും.

സങ്കീർത്തനങ്ങൾ 57:9

കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 57:10

നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.

സങ്കീർത്തനങ്ങൾ 57:11

ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്ത്വം സർവഭൂമിയിലും പരക്കട്ടെ.