സങ്കീർത്തനങ്ങൾ - 115 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

സങ്കീർത്തനങ്ങൾ 115:1

ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ.

സങ്കീർത്തനങ്ങൾ 115:2

അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്?

സങ്കീർത്തനങ്ങൾ 115:3

നമ്മുടെ ദൈവമോ സ്വർഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 115:4

അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.

സങ്കീർത്തനങ്ങൾ 115:5

അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.

സങ്കീർത്തനങ്ങൾ 115:6

അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

സങ്കീർത്തനങ്ങൾ 115:7

അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 115:8

അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

സങ്കീർത്തനങ്ങൾ 115:9

യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

സങ്കീർത്തനങ്ങൾ 115:10

അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

സങ്കീർത്തനങ്ങൾ 115:11

യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

സങ്കീർത്തനങ്ങൾ 115:12

യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ 115:13

അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ 115:14

യഹോവ നിങ്ങളെ മേല്ക്കുമേൽ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

സങ്കീർത്തനങ്ങൾ 115:15

ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

സങ്കീർത്തനങ്ങൾ 115:16

സ്വർഗം യഹോവയുടെ സ്വർഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 115:17

മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,

സങ്കീർത്തനങ്ങൾ 115:18

നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.