സങ്കീർത്തനങ്ങൾ - 104 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

സങ്കീർത്തനങ്ങൾ 104:1

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്ത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:2

വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:3

അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:4

അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.

സങ്കീർത്തനങ്ങൾ 104:5

അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:6

നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവതങ്ങൾക്കു മീതെ നിന്നു.

സങ്കീർത്തനങ്ങൾ 104:7

അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു-

സങ്കീർത്തനങ്ങൾ 104:8

മലകൾ പൊങ്ങി, താഴ്വരകൾ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

സങ്കീർത്തനങ്ങൾ 104:9

ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിനു നീ അവയ്ക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.

സങ്കീർത്തനങ്ങൾ 104:10

അവൻ ഉറവുകളെ താഴ്വരകളിലേക്ക് ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽക്കൂടി ഒലിക്കുന്നു.

സങ്കീർത്തനങ്ങൾ 104:11

അവയിൽനിന്ന് വയലിലെ സകല മൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു.

സങ്കീർത്തനങ്ങൾ 104:12

അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 104:13

അവൻ തന്റെ മാളികകളിൽനിന്നു മലകളെ നനയ്ക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.

സങ്കീർത്തനങ്ങൾ 104:14

അവൻ മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;

സങ്കീർത്തനങ്ങൾ 104:15

അവൻ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉദ്ഭവിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 104:16

യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.

സങ്കീർത്തനങ്ങൾ 104:17

അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞ്ഞാറയ്ക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

സങ്കീർത്തനങ്ങൾ 104:18

ഉയർന്ന മലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.

സങ്കീർത്തനങ്ങൾ 104:19

അവൻ കാലനിർണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയത്തെ അറിയുന്നു.

സങ്കീർത്തനങ്ങൾ 104:20

നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.

സങ്കീർത്തനങ്ങൾ 104:21

ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.

സങ്കീർത്തനങ്ങൾ 104:22

സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

സങ്കീർത്തനങ്ങൾ 104:23

മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.

സങ്കീർത്തനങ്ങൾ 104:24

യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെയൊക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:25

വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.

സങ്കീർത്തനങ്ങൾ 104:26

അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.

സങ്കീർത്തനങ്ങൾ 104:27

തക്കസമയത്ത് തീൻ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:28

നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ടു തൃപ്തിവരുന്നു.

സങ്കീർത്തനങ്ങൾ 104:29

തിരുമുഖത്തെ മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു;

സങ്കീർത്തനങ്ങൾ 104:30

നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്‍ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.

സങ്കീർത്തനങ്ങൾ 104:31

യഹോവയുടെ മഹത്ത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

സങ്കീർത്തനങ്ങൾ 104:32

അവൻ ഭൂമിയെ നോക്കുന്നു, അതു വിറയ്ക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.

സങ്കീർത്തനങ്ങൾ 104:33

എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.

സങ്കീർത്തനങ്ങൾ 104:34

എന്റെ ധ്യാനം അവനു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.

സങ്കീർത്തനങ്ങൾ 104:35

പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.