സങ്കീർത്തനങ്ങൾ - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 4:1

എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്റെ പ്രാർഥന കേൾക്കേണമേ.

സങ്കീർത്തനങ്ങൾ 4:2

പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

സങ്കീർത്തനങ്ങൾ 4:3

യഹോവ ഭക്തനെ തനിക്കു വേർതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.

സങ്കീർത്തനങ്ങൾ 4:4

നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ.

സങ്കീർത്തനങ്ങൾ 4:5

നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വയ്പിൻ.

സങ്കീർത്തനങ്ങൾ 4:6

നമുക്ക് ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 4:7

ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 4:8

ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.