സങ്കീർത്തനങ്ങൾ - 22 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

സങ്കീർത്തനങ്ങൾ 22:1

എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്ത്?

സങ്കീർത്തനങ്ങൾ 22:2

എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും മൗനതയില്ല.

സങ്കീർത്തനങ്ങൾ 22:3

യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 22:4

ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

സങ്കീർത്തനങ്ങൾ 22:5

അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.

സങ്കീർത്തനങ്ങൾ 22:6

ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നെ.

സങ്കീർത്തനങ്ങൾ 22:7

എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കുന്നു;

സങ്കീർത്തനങ്ങൾ 22:8

യഹോവയിങ്കൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.

സങ്കീർത്തനങ്ങൾ 22:9

നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുലകുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.

സങ്കീർത്തനങ്ങൾ 22:10

ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

സങ്കീർത്തനങ്ങൾ 22:11

കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.

സങ്കീർത്തനങ്ങൾ 22:12

അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 22:13

ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരേ വായ്പിളർക്കുന്നു.

സങ്കീർത്തനങ്ങൾ 22:14

ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവേ ഉരുകിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 22:15

എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 22:16

നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.

സങ്കീർത്തനങ്ങൾ 22:17

എന്റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു.

സങ്കീർത്തനങ്ങൾ 22:18

എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

സങ്കീർത്തനങ്ങൾ 22:19

നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

സങ്കീർത്തനങ്ങൾ 22:20

വാളിങ്കൽനിന്ന് എന്റെ പ്രാണനെയും നായുടെ കൈയിൽനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 22:21

സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.

സങ്കീർത്തനങ്ങൾ 22:22

ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 22:23

യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.

സങ്കീർത്തനങ്ങൾ 22:24

അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.

സങ്കീർത്തനങ്ങൾ 22:25

മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു; അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.

സങ്കീർത്തനങ്ങൾ 22:26

എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 22:27

ഭൂമിയുടെ അറുതികളൊക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും;

സങ്കീർത്തനങ്ങൾ 22:28

രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.

സങ്കീർത്തനങ്ങൾ 22:29

ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ.

സങ്കീർത്തനങ്ങൾ 22:30

ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ചു കീർത്തിക്കും.

സങ്കീർത്തനങ്ങൾ 22:31

അവർ വന്ന്, ജനിപ്പാനുള്ള ജനത്തോട് അവൻ നിവർത്തിച്ചിരിക്കുന്നു എന്ന് അവന്റെ നീതിയെ വർണിക്കും.