സങ്കീർത്തനങ്ങൾ - 71 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

സങ്കീർത്തനങ്ങൾ 71:1

യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.

സങ്കീർത്തനങ്ങൾ 71:2

നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 71:3

ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിനു നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 71:4

എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽനിന്നും എന്നെ വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 71:5

യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നെ.

സങ്കീർത്തനങ്ങൾ 71:6

ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;

സങ്കീർത്തനങ്ങൾ 71:7

ഞാൻ പലർക്കും ഒരദ്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.

സങ്കീർത്തനങ്ങൾ 71:8

എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 71:9

വാർധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.

സങ്കീർത്തനങ്ങൾ 71:10

എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.

സങ്കീർത്തനങ്ങൾ 71:11

ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്ന് അവർ പറയുന്നു.

സങ്കീർത്തനങ്ങൾ 71:12

ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

സങ്കീർത്തനങ്ങൾ 71:13

എന്റെ പ്രാണനു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്ക് അനർഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.

സങ്കീർത്തനങ്ങൾ 71:14

ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 71:15

എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.

സങ്കീർത്തനങ്ങൾ 71:16

ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.

സങ്കീർത്തനങ്ങൾ 71:17

ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അദ്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 71:18

ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.

സങ്കീർത്തനങ്ങൾ 71:19

ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ?

സങ്കീർത്തനങ്ങൾ 71:20

അനവധി കഷ്ടങ്ങളും അനർഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.

സങ്കീർത്തനങ്ങൾ 71:21

നീ എന്റെ മഹത്ത്വം വർധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 71:22

എന്റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.

സങ്കീർത്തനങ്ങൾ 71:23

ഞാൻ നിനക്കു സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.

സങ്കീർത്തനങ്ങൾ 71:24

എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്ക് അനർഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.