സങ്കീർത്തനങ്ങൾ - 38 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

സങ്കീർത്തനങ്ങൾ 38:1

യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ; ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

സങ്കീർത്തനങ്ങൾ 38:2

നിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 38:3

നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.

സങ്കീർത്തനങ്ങൾ 38:4

എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 38:5

എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.

സങ്കീർത്തനങ്ങൾ 38:6

ഞാൻ കുനിഞ്ഞ് ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

സങ്കീർത്തനങ്ങൾ 38:7

എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.

സങ്കീർത്തനങ്ങൾ 38:8

ഞാൻ ക്ഷീണിച്ച് അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കം നിമിത്തം ഞാൻ അലറുന്നു.

സങ്കീർത്തനങ്ങൾ 38:9

കർത്താവേ, എന്റെ ആഗ്രഹമൊക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 38:10

എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.

സങ്കീർത്തനങ്ങൾ 38:11

എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നു നില്ക്കുന്നു.

സങ്കീർത്തനങ്ങൾ 38:12

എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.

സങ്കീർത്തനങ്ങൾ 38:13

എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

സങ്കീർത്തനങ്ങൾ 38:14

ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.

സങ്കീർത്തനങ്ങൾ 38:15

യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.

സങ്കീർത്തനങ്ങൾ 38:16

അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരേ വമ്പു പറയുമല്ലോ.

സങ്കീർത്തനങ്ങൾ 38:17

ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 38:18

ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

സങ്കീർത്തനങ്ങൾ 38:19

എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകയ്ക്കുന്നവർ പെരുകിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 38:20

ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മയ്ക്കുപകരം തിന്മ ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 38:21

യഹോവേ, എന്നെ കൈവിടരുതേ: എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

സങ്കീർത്തനങ്ങൾ 38:22

എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനു വേഗം വരേണമേ.