സങ്കീർത്തനങ്ങൾ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

സങ്കീർത്തനങ്ങൾ 7:1

എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 7:2

അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.

സങ്കീർത്തനങ്ങൾ 7:3

എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,

സങ്കീർത്തനങ്ങൾ 7:4

എനിക്കു ബന്ധുവായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,- ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ-

സങ്കീർത്തനങ്ങൾ 7:5

ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.

സങ്കീർത്തനങ്ങൾ 7:6

യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.

സങ്കീർത്തനങ്ങൾ 7:7

ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവർക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.

സങ്കീർത്തനങ്ങൾ 7:8

യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;

സങ്കീർത്തനങ്ങൾ 7:9

ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 7:10

എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്; അവൻ ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 7:11

ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.

സങ്കീർത്തനങ്ങൾ 7:12

മനംതിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിനു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 7:13

അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരേ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 7:14

ഇതാ, അവനു നീതികേടിനെ നോവുകിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.

സങ്കീർത്തനങ്ങൾ 7:15

അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു.

സങ്കീർത്തനങ്ങൾ 7:16

അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നെ വീഴും.

സങ്കീർത്തനങ്ങൾ 7:17

ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.