സങ്കീർത്തനങ്ങൾ - 102 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

സങ്കീർത്തനങ്ങൾ 102:1

യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 102:2

കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 102:3

എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 102:4

എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിപ്പാൻ മറന്നുപോകുന്നു.

സങ്കീർത്തനങ്ങൾ 102:5

എന്റെ ഞരക്കത്തിന്റെ ഒച്ച നിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.

സങ്കീർത്തനങ്ങൾ 102:6

ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങപോലെ തന്നെ.

സങ്കീർത്തനങ്ങൾ 102:7

ഞാൻ ഉറക്കിളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു.

സങ്കീർത്തനങ്ങൾ 102:8

എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.

സങ്കീർത്തനങ്ങൾ 102:9

ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;

സങ്കീർത്തനങ്ങൾ 102:10

നിന്റെ കോപവും ക്രോധവും ഹേതുവായിട്ടുതന്നെ; നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.

സങ്കീർത്തനങ്ങൾ 102:11

എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.

സങ്കീർത്തനങ്ങൾ 102:12

നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.

സങ്കീർത്തനങ്ങൾ 102:13

നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 102:14

നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു.

സങ്കീർത്തനങ്ങൾ 102:15

യഹോവ സീയോനെ പണികയും തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും

സങ്കീർത്തനങ്ങൾ 102:16

അവൻ അഗതികളുടെ പ്രാർഥന കടാക്ഷിക്കയും അവരുടെ പ്രാർഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട്

സങ്കീർത്തനങ്ങൾ 102:17

ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും.

സങ്കീർത്തനങ്ങൾ 102:18

വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്‍ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 102:19

യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടിവന്നപ്പോൾ

സങ്കീർത്തനങ്ങൾ 102:20

സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനു

സങ്കീർത്തനങ്ങൾ 102:21

ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിനു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും

സങ്കീർത്തനങ്ങൾ 102:22

യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വർഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ.

സങ്കീർത്തനങ്ങൾ 102:23

അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 102:24

എന്റെ ദൈവമേ, ആയുസ്സിന്റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 102:25

പൂർവകാലത്തു നീ ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

സങ്കീർത്തനങ്ങൾ 102:26

അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.

സങ്കീർത്തനങ്ങൾ 102:27

നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.

സങ്കീർത്തനങ്ങൾ 102:28

നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.