സങ്കീർത്തനങ്ങൾ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 12:1

യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 12:2

ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടുംകൂടെ അവർ സംസാരിക്കുന്നു.

സങ്കീർത്തനങ്ങൾ 12:3

കപടമുള്ള അധരങ്ങളെയൊക്കെയും വമ്പുപറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.

സങ്കീർത്തനങ്ങൾ 12:4

ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്ന് അവർ പറയുന്നു.

സങ്കീർത്തനങ്ങൾ 12:5

എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 12:6

യഹോവയുടെ വചനങ്ങൾ നിർമ്മലവചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.

സങ്കീർത്തനങ്ങൾ 12:7

യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.

സങ്കീർത്തനങ്ങൾ 12:8

മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.