സങ്കീർത്തനങ്ങൾ - 69 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

സങ്കീർത്തനങ്ങൾ 69:1

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:2

ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.

സങ്കീർത്തനങ്ങൾ 69:3

എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ച് എന്റെ കണ്ണു മങ്ങിപ്പോകുന്നു.

സങ്കീർത്തനങ്ങൾ 69:4

കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ച ചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.

സങ്കീർത്തനങ്ങൾ 69:5

ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.

സങ്കീർത്തനങ്ങൾ 69:6

സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.

സങ്കീർത്തനങ്ങൾ 69:7

നിന്റെ നിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:8

എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയിത്തീർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:9

നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:10

ഞാൻ കരഞ്ഞ് ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായിത്തീർന്നു;

സങ്കീർത്തനങ്ങൾ 69:11

ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായിത്തീർന്നു.

സങ്കീർത്തനങ്ങൾ 69:12

പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:13

ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 69:14

ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകയ്ക്കുന്നവരുടെ കൈയിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 69:15

ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ.

സങ്കീർത്തനങ്ങൾ 69:16

യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;

സങ്കീർത്തനങ്ങൾ 69:17

അടിയനു തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 69:18

എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.

സങ്കീർത്തനങ്ങൾ 69:19

എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്‍ടിയിൽ ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:20

നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവനും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

സങ്കീർത്തനങ്ങൾ 69:21

അവർ എനിക്കു തിന്നുവാൻ കയ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.

സങ്കീർത്തനങ്ങൾ 69:22

അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.

സങ്കീർത്തനങ്ങൾ 69:23

അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.

സങ്കീർത്തനങ്ങൾ 69:24

നിന്റെ ക്രോധം അവരുടെമേൽ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 69:25

അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 69:26

നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:27

അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.

സങ്കീർത്തനങ്ങൾ 69:28

ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.

സങ്കീർത്തനങ്ങൾ 69:29

ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 69:30

ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്ത്വപ്പെടുത്തും.

സങ്കീർത്തനങ്ങൾ 69:31

അതു യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

സങ്കീർത്തനങ്ങൾ 69:32

സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

സങ്കീർത്തനങ്ങൾ 69:33

യഹോവ ദരിദ്രന്മാരുടെ പ്രാർഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

സങ്കീർത്തനങ്ങൾ 69:34

ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 69:35

ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.

സങ്കീർത്തനങ്ങൾ 69:36

അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.