സങ്കീർത്തനങ്ങൾ - 68 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

സങ്കീർത്തനങ്ങൾ 68:1

ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകയ്ക്കുന്നവരും അവന്റെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു.

സങ്കീർത്തനങ്ങൾ 68:2

പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.

സങ്കീർത്തനങ്ങൾ 68:3

എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.

സങ്കീർത്തനങ്ങൾ 68:4

ദൈവത്തിനു പാടുവിൻ, അവന്റെ നാമത്തിനു സ്തുതി പാടുവിൻ; മരുഭൂമിയിൽക്കൂടി വാഹനമേറി വരുന്നവനു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ.

സങ്കീർത്തനങ്ങൾ 68:5

ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.

സങ്കീർത്തനങ്ങൾ 68:6

ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.

സങ്കീർത്തനങ്ങൾ 68:7

ദൈവമേ, നീ നിന്റെ ജനത്തിനു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി നടകൊണ്ടപ്പോൾ- സേലാ.

സങ്കീർത്തനങ്ങൾ 68:8

ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.

സങ്കീർത്തനങ്ങൾ 68:9

ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.

സങ്കീർത്തനങ്ങൾ 68:10

നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.

സങ്കീർത്തനങ്ങൾ 68:11

കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു.

സങ്കീർത്തനങ്ങൾ 68:12

സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.

സങ്കീർത്തനങ്ങൾ 68:13

നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.

സങ്കീർത്തനങ്ങൾ 68:14

സർവശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.

സങ്കീർത്തനങ്ങൾ 68:15

ബാശാൻപർവതം ദൈവത്തിന്റെ പർവതം ആകുന്നു; ബാശാൻപർവതം കൊടുമുടികളേറിയ പർവതം ആകുന്നു.

സങ്കീർത്തനങ്ങൾ 68:16

കൊടുമുടികളേറിയ പർവതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവതത്തെ നിങ്ങൾ സ്പർധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.

സങ്കീർത്തനങ്ങൾ 68:17

ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ.

സങ്കീർത്തനങ്ങൾ 68:18

നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിനു നീ മനുഷ്യരോടു, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 68:19

നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.

സങ്കീർത്തനങ്ങൾ 68:20

ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.

സങ്കീർത്തനങ്ങൾ 68:21

അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.

സങ്കീർത്തനങ്ങൾ 68:22

നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും

സങ്കീർത്തനങ്ങൾ 68:23

ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.

സങ്കീർത്തനങ്ങൾ 68:24

ദൈവമേ, അവർ നിന്റെ എഴുന്നള്ളത്തു കണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നള്ളത്തു തന്നെ.

സങ്കീർത്തനങ്ങൾ 68:25

സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.

സങ്കീർത്തനങ്ങൾ 68:26

യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.

സങ്കീർത്തനങ്ങൾ 68:27

അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട്.

സങ്കീർത്തനങ്ങൾ 68:28

നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.

സങ്കീർത്തനങ്ങൾ 68:29

യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും.

സങ്കീർത്തനങ്ങൾ 68:30

ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.

സങ്കീർത്തനങ്ങൾ 68:31

മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.

സങ്കീർത്തനങ്ങൾ 68:32

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ; കർത്താവിനു കീർത്തനം ചെയ്‍വിൻ. സേലാ.

സങ്കീർത്തനങ്ങൾ 68:33

പുരാതന സ്വർഗാധിസ്വർഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയൊരു ശബ്ദത്തെ കേൾപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 68:34

ദൈവത്തിനു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.

സങ്കീർത്തനങ്ങൾ 68:35

ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.