സങ്കീർത്തനങ്ങൾ - 86 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

സങ്കീർത്തനങ്ങൾ 86:1

യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.

സങ്കീർത്തനങ്ങൾ 86:2

എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 86:3

കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.

സങ്കീർത്തനങ്ങൾ 86:4

അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.

സങ്കീർത്തനങ്ങൾ 86:5

കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവുമാകുന്നു.

സങ്കീർത്തനങ്ങൾ 86:6

യഹോവേ, എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.

സങ്കീർത്തനങ്ങൾ 86:7

നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 86:8

കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.

സങ്കീർത്തനങ്ങൾ 86:9

കർത്താവേ, നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തും.

സങ്കീർത്തനങ്ങൾ 86:10

നീ വലിയവനും അദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.

സങ്കീർത്തനങ്ങൾ 86:11

യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.

സങ്കീർത്തനങ്ങൾ 86:12

എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തും.

സങ്കീർത്തനങ്ങൾ 86:13

എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽനിന്നു രക്ഷിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 86:14

ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 86:15

നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.

സങ്കീർത്തനങ്ങൾ 86:16

എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന് നിന്റെ ശക്തി തന്ന്, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 86:17

എന്നെ പകയ്ക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിനു നന്മയ്ക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.