സങ്കീർത്തനങ്ങൾ - 148 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

സങ്കീർത്തനങ്ങൾ 148:1

യഹോവയെ സ്തുതിപ്പിൻ; സ്വർഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 148:2

അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവസൈന്യവുമേ, അവനെ സ്തുതിപ്പിൻ;

സങ്കീർത്തനങ്ങൾ 148:3

സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 148:4

സ്വർഗാധിസ്വർഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 148:5

അവൻ കല്പിച്ചിട്ട് അവ സൃഷ്‍ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 148:6

അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 148:7

തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 148:8

തീയും കന്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,

സങ്കീർത്തനങ്ങൾ 148:9

പർവതങ്ങളും സകല കുന്നുകളും, ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,

സങ്കീർത്തനങ്ങൾ 148:10

മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,

സങ്കീർത്തനങ്ങൾ 148:11

ഭൂമിയിലെ രാജാക്കന്മാരും സകല വംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകല ന്യായാധിപന്മാരും,

സങ്കീർത്തനങ്ങൾ 148:12

യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,

സങ്കീർത്തനങ്ങൾ 148:13

ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 148:14

തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകല ഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.