സങ്കീർത്തനങ്ങൾ - 144 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

സങ്കീർത്തനങ്ങൾ 144:1

എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 144:2

എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നെ.

സങ്കീർത്തനങ്ങൾ 144:3

യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത്? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?

സങ്കീർത്തനങ്ങൾ 144:4

മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.

സങ്കീർത്തനങ്ങൾ 144:5

യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പർവതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.

സങ്കീർത്തനങ്ങൾ 144:6

മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ.

സങ്കീർത്തനങ്ങൾ 144:7

ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ!

സങ്കീർത്തനങ്ങൾ 144:8

അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈയാകുന്നു.

സങ്കീർത്തനങ്ങൾ 144:9

ദൈവമേ, ഞാൻ നിനക്കു പുതിയൊരു പാട്ടു പാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 144:10

നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 144:11

അന്യജാതിക്കാരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈ ആകുന്നു.

സങ്കീർത്തനങ്ങൾ 144:12

ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.

സങ്കീർത്തനങ്ങൾ 144:13

ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാൻ തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.

സങ്കീർത്തനങ്ങൾ 144:14

ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്ക് പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 144:15

ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.