സങ്കീർത്തനങ്ങൾ - 31 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

സങ്കീർത്തനങ്ങൾ 31:1

യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 31:2

നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്ക് ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിനു കോട്ടയായും ഇരിക്കേണമേ;

സങ്കീർത്തനങ്ങൾ 31:3

നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.

സങ്കീർത്തനങ്ങൾ 31:4

അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗമാകുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 31:5

നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:6

മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകയ്ക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.

സങ്കീർത്തനങ്ങൾ 31:7

ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ട് എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:8

ശത്രുവിന്റെ കൈയിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:9

യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:10

എന്റെ ആയുസ്സ് ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീർപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യം നിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:11

എന്റെ സകല വൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയൽക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്റെ മുഖപരിചയക്കാർക്കു ഞാൻ ഭയഹേതുവായി ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.

സങ്കീർത്തനങ്ങൾ 31:12

മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:13

ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു.

സങ്കീർത്തനങ്ങൾ 31:14

എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.

സങ്കീർത്തനങ്ങൾ 31:15

എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 31:16

അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 31:17

യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 31:18

നീതിമാനു വിരോധമായി ഡംഭത്തോടും നിന്ദയോടുംകൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായിപ്പോകട്ടെ.

സങ്കീർത്തനങ്ങൾ 31:19

നിന്റെ ഭക്തന്മാർക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.

സങ്കീർത്തനങ്ങൾ 31:20

നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറയ്ക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.

സങ്കീർത്തനങ്ങൾ 31:21

യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അദ്ഭുതമായി കാണിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:22

ഞാൻ നിന്റെ ദൃഷ്‍ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.

സങ്കീർത്തനങ്ങൾ 31:23

യഹോവയുടെ സകല വിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവനു ധാരാളം പകരം കൊടുക്കുന്നു.

സങ്കീർത്തനങ്ങൾ 31:24

യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.