സങ്കീർത്തനങ്ങൾ - 72 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

സങ്കീർത്തനങ്ങൾ 72:1

ദൈവമേ, രാജാവിനു നിന്റെ ന്യായവും രാജകുമാരനു നിന്റെ നീതിയും നല്കേണമേ.

സങ്കീർത്തനങ്ങൾ 72:2

അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടുംകൂടെ പരിപാലിക്കട്ടെ.

സങ്കീർത്തനങ്ങൾ 72:3

നീതിയാൽ പർവതങ്ങളിലും കുന്നുകളിലും ജനത്തിനു സമാധാനം വിളയട്ടെ.

സങ്കീർത്തനങ്ങൾ 72:4

ജനത്തിൽ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;

സങ്കീർത്തനങ്ങൾ 72:5

സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

സങ്കീർത്തനങ്ങൾ 72:6

അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങി വരട്ടെ.

സങ്കീർത്തനങ്ങൾ 72:7

അവന്റെ കാലത്തു നീതിമാന്മാർ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ 72:8

അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

സങ്കീർത്തനങ്ങൾ 72:9

മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.

സങ്കീർത്തനങ്ങൾ 72:10

തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.

സങ്കീർത്തനങ്ങൾ 72:11

സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ.

സങ്കീർത്തനങ്ങൾ 72:12

അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

സങ്കീർത്തനങ്ങൾ 72:13

എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.

സങ്കീർത്തനങ്ങൾ 72:14

അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.

സങ്കീർത്തനങ്ങൾ 72:15

അവൻ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും; അവനുവേണ്ടി എപ്പോഴും പ്രാർഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ 72:16

ദേശത്തു പർവതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.

സങ്കീർത്തനങ്ങൾ 72:17

അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.

സങ്കീർത്തനങ്ങൾ 72:18

താൻ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 72:19

അവന്റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.

സങ്കീർത്തനങ്ങൾ 72:20

യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർഥനകൾ, അവസാനിച്ചിരിക്കുന്നു.