സങ്കീർത്തനങ്ങൾ - 49 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

സങ്കീർത്തനങ്ങൾ 49:1

സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.

സങ്കീർത്തനങ്ങൾ 49:2

സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.

സങ്കീർത്തനങ്ങൾ 49:3

എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

സങ്കീർത്തനങ്ങൾ 49:4

ഞാൻ സദൃശവാക്യത്തിന് എന്റെ ചെവി ചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.

സങ്കീർത്തനങ്ങൾ 49:5

അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്ന് എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നത് എന്തിന്?

സങ്കീർത്തനങ്ങൾ 49:6

അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 49:7

സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്

സങ്കീർത്തനങ്ങൾ 49:8

അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.

സങ്കീർത്തനങ്ങൾ 49:9

അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയത്; അത് ഒരുനാളും സാധിക്കയില്ല.

സങ്കീർത്തനങ്ങൾ 49:10

ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 49:11

തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗതം; തങ്ങളുടെ നിലങ്ങൾക്ക് അവർ തങ്ങളുടെ പേരിടുന്നു.

സങ്കീർത്തനങ്ങൾ 49:12

എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.

സങ്കീർത്തനങ്ങൾ 49:13

ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.

സങ്കീർത്തനങ്ങൾ 49:14

അവരെ പാതാളത്തിന് ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചയ്ക്ക് അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.

സങ്കീർത്തനങ്ങൾ 49:15

എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.

സങ്കീർത്തനങ്ങൾ 49:16

ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ ഭയപ്പെടരുത്.

സങ്കീർത്തനങ്ങൾ 49:17

അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്ത്വം അവനെ പിൻചെല്ലുകയുമില്ല.

സങ്കീർത്തനങ്ങൾ 49:18

അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

സങ്കീർത്തനങ്ങൾ 49:19

അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നുചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.

സങ്കീർത്തനങ്ങൾ 49:20

മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.