സങ്കീർത്തനങ്ങൾ - 112 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സങ്കീർത്തനങ്ങൾ 112:1

യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 112:2

അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

സങ്കീർത്തനങ്ങൾ 112:3

ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

സങ്കീർത്തനങ്ങൾ 112:4

നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

സങ്കീർത്തനങ്ങൾ 112:5

കൃപ തോന്നി വായ്പ കൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.

സങ്കീർത്തനങ്ങൾ 112:6

അവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമയിൽ ഇരിക്കും.

സങ്കീർത്തനങ്ങൾ 112:7

ദുർവർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.

സങ്കീർത്തനങ്ങൾ 112:8

അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.

സങ്കീർത്തനങ്ങൾ 112:9

അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 112:10

ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.