സങ്കീർത്തനങ്ങൾ - 62 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 62:1

എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.

സങ്കീർത്തനങ്ങൾ 62:2

അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.

സങ്കീർത്തനങ്ങൾ 62:3

നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന് എത്രത്തോളം അവനെ ആക്രമിക്കും?

സങ്കീർത്തനങ്ങൾ 62:4

അവന്റെ പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്: അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ട് അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 62:5

എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.

സങ്കീർത്തനങ്ങൾ 62:6

അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല.

സങ്കീർത്തനങ്ങൾ 62:7

എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

സങ്കീർത്തനങ്ങൾ 62:8

ജനമേ, എല്ലാക്കാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 62:9

സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തെക്കാൾ ലഘുവാകുന്നു.

സങ്കീർത്തനങ്ങൾ 62:10

പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; സമ്പത്തു വർധിച്ചാൽ അതിൽ മനസ്സു വയ്ക്കരുത്.

സങ്കീർത്തനങ്ങൾ 62:11

ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 62:12

കർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.