യെഹെസ്കേൽ - 37 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

യെഹെസ്കേൽ 37:1

യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.

യെഹെസ്കേൽ 37:2

അവൻ എന്നെ അവയുടെ ഇടയിൽക്കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.

യെഹെസ്കേൽ 37:3

അവൻ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു.

യെഹെസ്കേൽ 37:4

അവൻ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ!

യെഹെസ്കേൽ 37:5

യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.

യെഹെസ്കേൽ 37:6

ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 37:7

എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.

യെഹെസ്കേൽ 37:8

പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.

യെഹെസ്കേൽ 37:9

അപ്പോൾ അവൻ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക.

യെഹെസ്കേൽ 37:10

അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.

യെഹെസ്കേൽ 37:11

പിന്നെ അവൻ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നു, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു എന്ന് അവർ പറയുന്നു.

യെഹെസ്കേൽ 37:12

അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.

യെഹെസ്കേൽ 37:13

അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 37:14

നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാട്.

യെഹെസ്കേൽ 37:15

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 37:16

മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്ത് അതിന്മേൽ: യെഹൂദായ്ക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്ന് എഴുതിവയ്ക്ക; പിന്നെ മറ്റൊരു കോൽ എടുത്ത് അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിനും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെക്കും എന്ന് എഴുതിവയ്ക്ക.

യെഹെസ്കേൽ 37:17

പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കൈയിൽ ഒന്നായിത്തീരും.

യെഹെസ്കേൽ 37:18

ഇതിന്റെ താൽപര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ,

യെഹെസ്കേൽ 37:19

നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദായുടെ കോലിനോടുതന്നെ, ചേർത്ത് ഒരു കോലാക്കും; അവർ എന്റെ കൈയിൽ ഒന്നായിരിക്കും.

യെഹെസ്കേൽ 37:20

നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കൈയിൽ ഇരിക്കേണം.

യെഹെസ്കേൽ 37:21

പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.

യെഹെസ്കേൽ 37:22

ഞാൻ അവരെ ദേശത്ത്, യിസ്രായേൽപർവതങ്ങളിൽ തന്നെ, ഏകജാതിയാക്കും; ഒരേ രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും, അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.

യെഹെസ്കേൽ 37:23

അവർ ഇനി വിഗ്രഹങ്ങളാലും മേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നെ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.

യെഹെസ്കേൽ 37:24

എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.

യെഹെസ്കേൽ 37:25

എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്ത് അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും.

യെഹെസ്കേൽ 37:26

ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.

യെഹെസ്കേൽ 37:27

എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.

യെഹെസ്കേൽ 37:28

എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.