യെഹെസ്കേൽ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

യെഹെസ്കേൽ 13:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 13:2

മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ച്, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടത്: യഹോവയുടെ വചനം കേൾപ്പിൻ!

യെഹെസ്കേൽ 13:3

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം!

യെഹെസ്കേൽ 13:4

യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.

യെഹെസ്കേൽ 13:5

യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറച്ചുനില്ക്കേണ്ടതിനു നിങ്ങൾ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിനുവേണ്ടി മതിൽ കെട്ടിയിട്ടുമില്ല.

യെഹെസ്കേൽ 13:6

അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ട് യഹോവയുടെ അരുളപ്പാട് എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായിവരുമെന്ന് അവർ ആശിക്കുന്നു.

യെഹെസ്കേൽ 13:7

ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാട് എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നത്?

യെഹെസ്കേൽ 13:8

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ട് ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 13:9

വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 13:10

സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞ് അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അത് ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും

യെഹെസ്കേൽ 13:11

അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടത്: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.

യെഹെസ്കേൽ 13:12

ചുവർ വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?

യെഹെസ്കേൽ 13:13

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.

യെഹെസ്കേൽ 13:14

നിങ്ങൾ കുമ്മായം പൂശിയ ചുവരിനെ ഞാൻ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ട് അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങൾ അതിന്റെ നടുവിൽ മുടിഞ്ഞുപോകും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 13:15

അങ്ങനെ ഞാൻ ചുവരിന്മേലും അതിനു കുമ്മായം പൂശിയവരുടെമേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കിയിട്ടു നിങ്ങളോട്:

യെഹെസ്കേൽ 13:16

ഇനി ചുവരില്ല; അതിനു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ച്, സമാധാനമില്ലാതിരിക്കെ അതിനു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 13:17

നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെ നേരേ നിന്റെ മുഖം തിരിച്ച് അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:

യെഹെസ്കേൽ 13:18

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിനു കൈയേപ്പുകൾക്ക് ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലയ്ക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.

യെഹെസ്കേൽ 13:19

മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങൾ, ഭോഷ്കു കേൾക്കുന്ന എന്റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരുപിടി യവത്തിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.

യെഹെസ്കേൽ 13:20

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളെ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നെ വിടുവിക്കും.

യെഹെസ്കേൽ 13:21

നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈയിൽ വേട്ടയായിരിക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 13:22

ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുർമാർഗം വിട്ടുതിരിഞ്ഞ് ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട്

യെഹെസ്കേൽ 13:23

നിങ്ങൾ ഇനി വ്യാജം ദർശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.