യെഹെസ്കേൽ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

യെഹെസ്കേൽ 17:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 17:2

മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്;

യെഹെസ്കേൽ 17:3

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.

യെഹെസ്കേൽ 17:4

അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് കച്ചവടമുള്ളൊരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.

യെഹെസ്കേൽ 17:5

അവൻ ദേശത്തിലെ തൈകളിൽ ഒന്ന് എടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിനരികെ കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു.

യെഹെസ്കേൽ 17:6

അതു വളർന്ന്, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവനു കീഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.

യെഹെസ്കേൽ 17:7

എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ച് കൊമ്പുകളെ അവങ്കലേക്കു നീട്ടി.

യെഹെസ്കേൽ 17:8

കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ല മുന്തിരിവള്ളിയായിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിനരികെ നല്ല നിലത്തു നട്ടിരുന്നു. ഇതു സാധിക്കുമോ?

യെഹെസ്കേൽ 17:9

അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായ് പറിച്ചുകളകയും ചെയ്കയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.

യെഹെസ്കേൽ 17:10

അതു നട്ടിരിക്കുന്നു സത്യം; അതു തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറക.

യെഹെസ്കേൽ 17:11

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 17:12

ഇതിന്റെ അർഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ട് അവരോടു പറയേണ്ടത്: ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;

യെഹെസ്കേൽ 17:13

രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;

യെഹെസ്കേൽ 17:14

രാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്ന് അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്, അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.

യെഹെസ്കേൽ 17:15

എങ്കിലും അവനോടു മത്സരിച്ച് ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്ക് അയച്ചു; അവൻ കൃതാർഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?

യെഹെസ്കേൽ 17:16

എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികെ വച്ചുതന്നെ, അവൻ മരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവനോടു ചെയ്ത സത്യം അവൻ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.

യെഹെസ്കേൽ 17:17

ബഹുജനത്തെ നശിപ്പിച്ചുകളവാൻ തക്കവണ്ണം അവർ വാടകോരി കൊത്തളം പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടുംകൂടെ അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കയില്ല.

യെഹെസ്കേൽ 17:18

അവൻ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ ഒഴിഞ്ഞുപോകയില്ല.

യെഹെസ്കേൽ 17:19

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാൻ അവന്റെ തലമേൽ വരുത്തും.

യെഹെസ്കേൽ 17:20

ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്കു കൊണ്ടുചെന്ന്, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ചു അവനോടു വ്യവഹരിക്കും.

യെഹെസ്കേൽ 17:21

അവന്റെ ശ്രേഷ്ഠയോദ്ധാക്കളൊക്കെയും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 17:22

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്നു ഞാൻ മുറിച്ചെടുത്ത് ഉയരവും ഉന്നതവുമായുള്ള ഒരു പർവതത്തിൽ നടും.

യെഹെസ്കേൽ 17:23

യിസ്രായേലിന്റെ ഉയർന്ന പർവതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളൊരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.

യെഹെസ്കേൽ 17:24

യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകല വൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.