യെഹെസ്കേൽ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

യെഹെസ്കേൽ 12:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 12:2

മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു; കാൺമാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ.

യെഹെസ്കേൽ 12:3

ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പ് ഒരുക്കി പകൽസമയത്ത് അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.

യെഹെസ്കേൽ 12:4

യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്ത് അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.

യെഹെസ്കേൽ 12:5

അവർ കാൺകെ നീ മതിൽ കുത്തിത്തുരന്ന് അതിൽക്കൂടി അതു പുറത്തു കൊണ്ടുപോകേണം.

യെഹെസ്കേൽ 12:6

അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.

യെഹെസ്കേൽ 12:7

എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവർ കാൺകെ തോളിൽ ചുമന്നു.

യെഹെസ്കേൽ 12:8

എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 12:9

മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?

യെഹെസ്കേൽ 12:10

ഈ അരുളപ്പാട് യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെയും ഉള്ളത് എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.

യെഹെസ്കേൽ 12:11

ഞാൻ നിങ്ങൾക്ക് ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.

യെഹെസ്കേൽ 12:12

അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.

യെഹെസ്കേൽ 12:13

ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ചു മരിക്കും.

യെഹെസ്കേൽ 12:14

അവന്റെ ചുറ്റുമുള്ള സഹായക്കാരെയൊക്കെയും അവന്റെ പടക്കൂട്ടങ്ങളെയൊക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും; അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

യെഹെസ്കേൽ 12:15

ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 12:16

എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകല മ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിനു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 12:17

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 12:18

മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടും കൂടെ വെള്ളം കുടിക്കയും ചെയ്ക.

യെഹെസ്കേൽ 12:19

ദേശത്തിലെ ജനത്തോടു നീ പറയേണ്ടത്: യെരൂശലേംനിവാസികളെയും യിസ്രായേൽദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകല നിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടെ ശൂന്യമായി പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും.

യെഹെസ്കേൽ 12:20

ജനപുഷ്‍ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 12:21

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 12:22

മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്ന് നിങ്ങൾക്കു യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്ത്?

യെഹെസ്കേൽ 12:23

അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ പഴഞ്ചൊല്ല് നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്ന് അവരോടു പ്രസ്താവിക്ക.

യെഹെസ്കേൽ 12:24

യിസ്രായേൽഗൃഹത്തിൽ ഇനി മിഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

യെഹെസ്കേൽ 12:25

യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നെ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 12:26

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 12:27

മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെ നാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.

യെഹെസ്കേൽ 12:28

അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.