യെഹെസ്കേൽ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

യെഹെസ്കേൽ 3:1

അവൻ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുൾ തിന്നിട്ടു ചെന്ന് യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.

യെഹെസ്കേൽ 3:2

ഞാൻ വായ് തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു.

യെഹെസ്കേൽ 3:3

എന്നോട്: മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറയ്ക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻപോലെ മധുരമായിരുന്നു.

യെഹെസ്കേൽ 3:4

പിന്നെ അവൻ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്ന് എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.

യെഹെസ്കേൽ 3:5

അവ്യക്തവാക്കും കനത്തനാവും ഉള്ള ജാതികളുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയയ്ക്കുന്നത്;

യെഹെസ്കേൽ 3:6

അവ്യക്തവാക്കും കനത്തനാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചു കൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു.

യെഹെസ്കേൽ 3:7

യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രേ.

യെഹെസ്കേൽ 3:8

എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിനു നേരേ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരേ കടുപ്പവും ആക്കിയിരിക്കുന്നു.

യെഹെസ്കേൽ 3:9

ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുത്.

യെഹെസ്കേൽ 3:10

അവൻ പിന്നെയും എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.

യെഹെസ്കേൽ 3:11

നീ നിന്റെ ജനത്തിൻപുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്ന്, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ച്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് പറക.

യെഹെസ്കേൽ 3:12

അപ്പോൾ ആത്മാവ് എന്നെ എടുത്തു: യഹോവയുടെ മഹത്ത്വം സ്വസ്ഥലത്തുനിന്ന് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.

യെഹെസ്കേൽ 3:13

ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരച്ചിലും വലിയ മുഴക്കമുള്ളൊരു ശബ്ദവും ഞാൻ കേട്ടു.

യെഹെസ്കേൽ 3:14

ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടുംകൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.

യെഹെസ്കേൽ 3:15

അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തേടത്തു തന്നെ എത്തി, അവരുടെ മധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു.

യെഹെസ്കേൽ 3:16

ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:

യെഹെസ്കേൽ 3:17

മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ട് എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.

യെഹെസ്കേൽ 3:18

ഞാൻ ദുഷ്ടനോട്: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന് അവൻ തന്റെ ദുർമാർഗം വിടുവാൻ അവനെ ഓർപ്പിച്ചു കൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.

യെഹെസ്കേൽ 3:19

എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

യെഹെസ്കേൽ 3:20

അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ട് ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വയ്ക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ട് അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവനു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.

യെഹെസ്കേൽ 3:21

എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർപ്പിച്ചിട്ട് അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

യെഹെസ്കേൽ 3:22

യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോട്: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

യെഹെസ്കേൽ 3:23

അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്ത്വംപോലെ അവിടെ യഹോവയുടെ മഹത്ത്വം നില്ക്കുന്നതു കണ്ട് ഞാൻ കവിണ്ണുവീണു.

യെഹെസ്കേൽ 3:24

അപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിനകത്തു കതകടച്ചു പാർക്ക.

യെഹെസ്കേൽ 3:25

എന്നാൽ മനുഷ്യപുത്രാ, നിനക്ക് അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും.

യെഹെസ്കേൽ 3:26

നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന് ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ.

യെഹെസ്കേൽ 3:27

ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോട്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.