യെഹെസ്കേൽ - 41 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

യെഹെസ്കേൽ 41:1

അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു.

യെഹെസ്കേൽ 41:2

പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാർശ്വഭിത്തികൾ ഇപ്പുറത്ത് അഞ്ചു മുഴവും അപ്പുറത്ത് അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.

യെഹെസ്കേൽ 41:3

പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.

യെഹെസ്കേൽ 41:4

അവൻ അതിന്റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇത് അതിവിശുദ്ധസ്ഥലം എന്ന് അവൻ എന്നോടു കല്പിച്ചു,

യെഹെസ്കേൽ 41:5

പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം; ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.

യെഹെസ്കേൽ 41:6

എന്നാൽ പുറവാരമുറികൾ ഒന്നിന്റെമേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിനും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.

യെഹെസ്കേൽ 41:7

പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്റെ ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്റെ വിസ്താരം മേലോട്ടുമേലോട്ട് ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽക്കൂടി മേലത്തെ നിലയിൽ കയറാം.

യെഹെസ്കേൽ 41:8

ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളൊരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറു മുഴം.

യെഹെസ്കേൽ 41:9

പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;

യെഹെസ്കേൽ 41:10

എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിനു ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.

യെഹെസ്കേൽ 41:11

പുറവാരത്തിന്റെ വാതിലുകൾ തിണ്ണയ്ക്കു നേരേ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.

യെഹെസ്കേൽ 41:12

മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.

യെഹെസ്കേൽ 41:13

അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിനും നൂറു മുഴം നീളം.

യെഹെസ്കേൽ 41:14

ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറു മുഴമായിരുന്നു.

യെഹെസ്കേൽ 41:15

പിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്ത് അതിനെതിരേയുള്ള കെട്ടിടത്തിന്റെ നീളവും അതിന് ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറു മുഴം;

യെഹെസ്കേൽ 41:16

അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കുമേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട്ടു ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.

യെഹെസ്കേൽ 41:17

അകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാ ചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.

യെഹെസ്കേൽ 41:18

കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന് ഈരണ്ടു മുഖവും ഉണ്ടായിരുന്നു.

യെഹെസ്കേൽ 41:19

മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.

യെഹെസ്കേൽ 41:20

നിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.

യെഹെസ്കേൽ 41:21

മന്ദിരത്തിനു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠം പോലെയുള്ള ഒന്നും ഉണ്ടായിരുന്നു.

യെഹെസ്കേൽ 41:22

യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.

യെഹെസ്കേൽ 41:23

മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈരണ്ടു കതക് ഉണ്ടായിരുന്നു.

യെഹെസ്കേൽ 41:24

കതകുകൾക്ക് ഈരണ്ടു മടക്കുകതക് ഉണ്ടായിരുന്നു; ഒരു കതകിനു രണ്ടു മടക്കുകതക്; മറ്റേ കതകിനു രണ്ടു മടക്കുകതക്.

യെഹെസ്കേൽ 41:25

ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമേ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.

യെഹെസ്കേൽ 41:26

പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.