യെഹെസ്കേൽ - 48 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

യെഹെസ്കേൽ 48:1

എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിത്: വടക്കേ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്‍വരെ വടക്കോട്ടു ദെമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:2

ദാന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ആശേരിന്റെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:3

ആശേരിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:4

നഫ്താലിയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:5

മനശ്ശെയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:6

എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ രൂബേന്റെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:7

രൂബേന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ യെഹൂദായുടെ ഓഹരി ഒന്ന്.

യെഹെസ്കേൽ 48:8

യെഹൂദായുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെയുള്ള മറ്റേ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.

യെഹെസ്കേൽ 48:9

നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന വഴിപാട് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.

യെഹെസ്കേൽ 48:10

ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്ക് ഉള്ളതായിരിക്കേണം; അതു വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.

യെഹെസ്കേൽ 48:11

അത് എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതുപോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.

യെഹെസ്കേൽ 48:12

അങ്ങനെ അത് അവർക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം.

യെഹെസ്കേൽ 48:13

പുരോഹിതന്മാരുടെ അതിരിനൊത്തവണ്ണം ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ.

യെഹെസ്കേൽ 48:14

അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്കു കൈവശം കൊടുക്കയുമരുത്; അതു യഹോവയ്ക്കു വിശുദ്ധമല്ലോ.

യെഹെസ്കേൽ 48:15

എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.

യെഹെസ്കേൽ 48:16

അതിന്റെ അളവ് ആവിത്: വടക്കേഭാഗം നാലായിരത്തഞ്ഞൂറും തെക്കേ ഭാഗം നാലായിരത്തഞ്ഞൂറും കിഴക്കേഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറേഭാഗം നാലായിരത്തഞ്ഞൂറും മുഴം.

യെഹെസ്കേൽ 48:17

നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം.

യെഹെസ്കേൽ 48:18

എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന് ഒത്തവണ്ണം തന്നെ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.

യെഹെസ്കേൽ 48:19

യിസ്രായേലിന്റെ സർവഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം.

യെഹെസ്കേൽ 48:20

വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അർപ്പിക്കേണം.

യെഹെസ്കേൽ 48:21

ശേഷിപ്പോ, പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരേ കിഴക്കേ അതിരിങ്കലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരേ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നെ; ഇതു പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം.

യെഹെസ്കേൽ 48:22

പ്രഭുവിനുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തുമുതൽക്കും നഗരസ്വത്തുമുതൽക്കും യെഹൂദായുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളതു പ്രഭുവിനുള്ളതായിരിക്കേണം.

യെഹെസ്കേൽ 48:23

ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്.

യെഹെസ്കേൽ 48:24

ബെന്യാമീന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്.

യെഹെസ്കേൽ 48:25

ശിമെയോന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ യിസ്സാഖാരിനു ഓഹരി ഒന്ന്.

യെഹെസ്കേൽ 48:26

യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്.

യെഹെസ്കേൽ 48:27

സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഗാദിന് ഓഹരി ഒന്ന്.

യെഹെസ്കേൽ 48:28

ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കേഭാഗത്ത് അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.

യെഹെസ്കേൽ 48:29

നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 48:30

നഗരത്തിന്റെ പരിമാണമാവിത്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം.

യെഹെസ്കേൽ 48:31

നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണം ആയിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.

യെഹെസ്കേൽ 48:32

കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാന്റെ ഗോപുരം ഒന്ന്.

യെഹെസ്കേൽ 48:33

തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂന്റെ ഗോപുരം ഒന്ന്.

യെഹെസ്കേൽ 48:34

പടിഞ്ഞാറേഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.

യെഹെസ്കേൽ 48:35

അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.