യെഹെസ്കേൽ - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

യെഹെസ്കേൽ 25:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 25:2

മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരേ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അമ്മോന്യരോടു പറയേണ്ടത്:

യെഹെസ്കേൽ 25:3

യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ട്,

യെഹെസ്കേൽ 25:4

ഞാൻ നിന്നെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും.

യെഹെസ്കേൽ 25:5

ഞാൻ രബ്ബായെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 25:6

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സർവനിന്ദയോടുംകൂടെ ഹൃദയപൂർവം സന്തോഷിച്ചതുകൊണ്ട്,

യെഹെസ്കേൽ 25:7

ഞാൻ നിന്റെ നേരേ കൈ നീട്ടി നിന്നെ ജാതികൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽനിന്നു മുടിച്ചു നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.

യെഹെസ്കേൽ 25:8

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്,

യെഹെസ്കേൽ 25:9

ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ച്

യെഹെസ്കേൽ 25:10

അവയെ അമ്മോന്യർ ജാതികളുടെ ഇടയിൽ ഓർക്കപ്പെടാതെ ഇരിക്കേണ്ടതിന്, അമ്മോന്യരോടുകൂടെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും.

യെഹെസ്കേൽ 25:11

ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധിനടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 25:12

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.

യെഹെസ്കേൽ 25:13

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എദോമിന്റെ നേരേ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻമുതൽ ദേദാൻവരെ അവർ വാളിനാൽ വീഴും.

യെഹെസ്കേൽ 25:14

ഞാൻ എന്റെ ജനമായ യിസ്രായേൽ മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവണ്ണം എദോമിനോട് ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 25:15

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടുംകൂടെ പകരം വീട്ടിയിരിക്കകൊണ്ട്

യെഹെസ്കേൽ 25:16

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരേ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.

യെഹെസ്കേൽ 25:17

ഞാൻ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം അവരോടു നടത്തുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും.