യെഹെസ്കേൽ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

യെഹെസ്കേൽ 1:1

മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.

യെഹെസ്കേൽ 1:2

യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തീയതി തന്നെ,

യെഹെസ്കേൽ 1:3

കല്ദയദേശത്തു കെബാർനദീതീരത്തുവച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കൈയും അവന്റെമേൽ വന്നു.

യെഹെസ്കേൽ 1:4

ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും വലിയൊരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.

യെഹെസ്കേൽ 1:5

അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവയ്ക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.

യെഹെസ്കേൽ 1:6

ഓരോന്നിനു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.

യെഹെസ്കേൽ 1:7

അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.

യെഹെസ്കേൽ 1:8

അവയ്ക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.

യെഹെസ്കേൽ 1:9

അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുപോകും.

യെഹെസ്കേൽ 1:10

അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു.

യെഹെസ്കേൽ 1:11

ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറച്ചും ഇരുന്നു.

യെഹെസ്കേൽ 1:12

അവ ഓരോന്നും നേരേ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ടിയ ഇടത്തേക്കു തന്നെ പോകും.

യെഹെസ്കേൽ 1:13

ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾപോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെയിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു; തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.

യെഹെസ്കേൽ 1:14

ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.

യെഹെസ്കേൽ 1:15

ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിനും നേരേ ഓരോ ചക്രം കണ്ടു.

യെഹെസ്കേൽ 1:16

ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരു ഭാഷതന്നെ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.

യെഹെസ്കേൽ 1:17

അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.

യെഹെസ്കേൽ 1:18

അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്ക് ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.

യെഹെസ്കേൽ 1:19

ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേർന്നുതന്നെ പോകും; ജീവികൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.

യെഹെസ്കേൽ 1:20

ആത്മാവിനു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും.

യെഹെസ്കേൽ 1:21

ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.

യെഹെസ്കേൽ 1:22

ജീവികളുടെ തലയ്ക്കു മീതെ ഭയങ്കരമായൊരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കു മീതെ വിരിഞ്ഞിരുന്നു.

യെഹെസ്കേൽ 1:23

വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേർക്കു നേരേ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.

യെഹെസ്കേൽ 1:24

അവ പോകുമ്പോൾ ചിറകുകളുടെ ഇരച്ചിൽ വലിയ വെള്ളത്തിന്റെ ഇരച്ചിൽപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.

യെഹെസ്കേൽ 1:25

അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്മേൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.

യെഹെസ്കേൽ 1:26

അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്റെ അരമുതൽ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണംപോലെ ഞാൻ കണ്ടു;

യെഹെസ്കേൽ 1:27

അവന്റെ അരമുതൽ കീഴോട്ടു തീപോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.

യെഹെസ്കേൽ 1:28

അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.