യെഹെസ്കേൽ - 24 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

യെഹെസ്കേൽ 24:1

ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 24:2

മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതിതന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽ രാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.

യെഹെസ്കേൽ 24:3

നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വയ്ക്ക; വച്ച് അതിൽ വെള്ളം ഒഴിക്ക.

യെഹെസ്കേൽ 24:4

മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളൊക്കെയും തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ട് അതിനെ നിറയ്ക്കുക.

യെഹെസ്കേൽ 24:5

ആട്ടിൻകൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴെ വിറക് അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്തു കിടന്നു വേകട്ടെ.

യെഹെസ്കേൽ 24:6

അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവ് ഉള്ളതും ക്ലാവ് വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ ഖണ്ഡം ഖണ്ഡമായി പുറത്തെടുക്ക; ചീട്ട് അതിന്മേൽ വീണിട്ടില്ല.

യെഹെസ്കേൽ 24:7

അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മധ്യേ ഉണ്ട്; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്ത് ഒഴിച്ചില്ല.

യെഹെസ്കേൽ 24:8

ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു.

യെഹെസ്കേൽ 24:9

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.

യെഹെസ്കേൽ 24:10

വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.

യെഹെസ്കേൽ 24:11

അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന് അതിന്റെ കറ അതിൽ ഉരുകേണ്ടതിനും അതിന്റെ ക്ലാവ് ഇല്ലാതെയാകേണ്ടതിനും അത് ഒഴിച്ചെടുത്തു കനലിന്മേൽ വയ്ക്കുക.

യെഹെസ്കേൽ 24:12

അവൾ അധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല; അവളുടെ ക്ലാവ് തീയാലും വിട്ടുപോകുന്നില്ല.

യെഹെസ്കേൽ 24:13

നിന്റെ മലിനമായ ദുർമര്യാദ നിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.

യെഹെസ്കേൽ 24:14

യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല; നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 24:15

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 24:16

മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്ന് എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്.

യെഹെസ്കേൽ 24:17

നീ മൗനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിനു ചെരുപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്.

യെഹെസ്കേൽ 24:18

അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റേ രാവിലെ ചെയ്തു.

യെഹെസ്കേൽ 24:19

അപ്പോൾ ജനം എന്നോട്: നീ ഈ ചെയ്യുന്നതിന്റെ അർഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.

യെഹെസ്കേൽ 24:20

അതിനു ഞാൻ അവരോട് ഉത്തരം പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 24:21

നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.

യെഹെസ്കേൽ 24:22

ഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.

യെഹെസ്കേൽ 24:23

നിങ്ങളുടെ തലപ്പാവ് തലയിലും ചെരുപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച് തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.

യെഹെസ്കേൽ 24:24

ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെയൊക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 24:25

മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,

യെഹെസ്കേൽ 24:26

ആ നാളിൽ തന്നെ, ചാടിപ്പോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്ന് വസ്തുത നിന്നെ പറഞ്ഞുകേൾപ്പിക്കും.

യെഹെസ്കേൽ 24:27

ചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.