യെഹെസ്കേൽ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

യെഹെസ്കേൽ 8:1

ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.

യെഹെസ്കേൽ 8:2

അപ്പോൾ ഞാൻ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണത്തിന്റെ പ്രഭപോലെയും ആയിരുന്നു.

യെഹെസ്കേൽ 8:3

അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മധ്യേ ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.

യെഹെസ്കേൽ 8:4

അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം ഉണ്ടായിരുന്നു.

യെഹെസ്കേൽ 8:5

അവൻ എന്നോട്: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ട് നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നെ, ആ തീക്ഷ്ണതാബിംബത്തെ കണ്ടു.

യെഹെസ്കേൽ 8:6

അവൻ എന്നോട്: മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിനു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്ന് അരുളിച്ചെയ്തു.

യെഹെസ്കേൽ 8:7

അവൻ എന്നെ പ്രാകാരത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.

യെഹെസ്കേൽ 8:8

അവൻ എന്നോട്: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.

യെഹെസ്കേൽ 8:9

അവൻ എന്നോട്: അകത്തു ചെന്ന്, അവർ ഇവിടെ ചെയ്യുന്ന: വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

യെഹെസ്കേൽ 8:10

അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകല വിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.

യെഹെസ്കേൽ 8:11

അവയുടെ മുമ്പിൽ യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കൈയിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.

യെഹെസ്കേൽ 8:12

അപ്പോൾ അവൻ എന്നോട്: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്ത് ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്ന് അവർ പറയുന്നു എന്നരുളിച്ചെയ്തു.

യെഹെസ്കേൽ 8:13

അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോട് അരുളിച്ചെയ്തു.

യെഹെസ്കേൽ 8:14

അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുംകൊണ്ട് ഇരിക്കുന്നതു ഞാൻ കണ്ടു.

യെഹെസ്കേൽ 8:15

അവൻ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്ന് അരുളിച്ചെയ്തു.

യെഹെസ്കേൽ 8:16

അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും നടുവേ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുക് യഹോവയുടെ മന്ദിരത്തിന്റെ നേരേയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.

യെഹെസ്കേൽ 8:17

അപ്പോൾ അവൻ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ ചുള്ളി മൂക്കിനു തൊടുവിക്കുന്നത്?

യെഹെസ്കേൽ 8:18

ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണ് ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്ന് അരുളിച്ചെയ്തു.