യെഹെസ്കേൽ - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

യെഹെസ്കേൽ 6:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 6:2

മനുഷ്യപുത്രാ, നീ യിസ്രായേൽപർവതങ്ങളുടെ നേരേ മുഖം തിരിച്ച് അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടത്:

യെഹെസ്കേൽ 6:3

യിസ്രായേൽപർവതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ നേരേ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.

യെഹെസ്കേൽ 6:4

നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.

യെഹെസ്കേൽ 6:5

ഞാൻ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.

യെഹെസ്കേൽ 6:6

നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്‍വാൻ തക്കവണ്ണം നിങ്ങൾ പാർക്കുന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.

യെഹെസ്കേൽ 6:7

നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 6:8

എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിനു തെറ്റിപ്പോയവർ ജാതികളുടെ ഇടയിൽ നിങ്ങൾക്ക് ഉണ്ടാകേണ്ടതിനു ഞാൻ ഒരു ശേഷിപ്പിനെ വച്ചേക്കും.

യെഹെസ്കേൽ 6:9

എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചുകൊണ്ടുപോയ ജാതികളുടെ ഇടയിൽവച്ച് എന്നെ ഓർക്കും; അവരുടെ സകല മ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കു തങ്ങളോടുതന്നെ വെറുപ്പുതോന്നും.

യെഹെസ്കേൽ 6:10

ഞാൻ യഹോവ എന്ന് അവർ അറിയും; ഈ അനർഥം അവർക്കു വരുത്തുമെന്നു വെറുതേയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്.

യെഹെസ്കേൽ 6:11

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകല മ്ലേച്ഛതകളും നിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും:

യെഹെസ്കേൽ 6:12

ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.

യെഹെസ്കേൽ 6:13

അവർ തങ്ങളുടെ സകല വിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവതശിഖരങ്ങളിലും എല്ലാ പച്ചമരത്തിൻകീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ 6:14

ഞാൻ അവരുടെ നേരേ കൈ നീട്ടി, അവരുടെ സകല വാസസ്ഥലങ്ങളിലും ദേശത്തെ രിബ്ലാമരുഭൂമിയെക്കാൾ അധികം നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും.