യെഹെസ്കേൽ - 31 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

യെഹെസ്കേൽ 31:1

പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 31:2

മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടത്: നിന്റെ മഹത്ത്വത്തിൽ നീ ആർക്കു സമൻ?

യെഹെസ്കേൽ 31:3

അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടുംകൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.

യെഹെസ്കേൽ 31:4

വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു.

യെഹെസ്കേൽ 31:5

അതുകൊണ്ട് അതു വളർന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്ന് തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.

യെഹെസ്കേൽ 31:6

അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവയൊക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗമൊക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു.

യെഹെസ്കേൽ 31:7

ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിനരികെ ആയിരുന്നതുകൊണ്ട് അത് വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.

യെഹെസ്കേൽ 31:8

ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.

യെഹെസ്കേൽ 31:9

കൊമ്പുകളുടെ പെരുപ്പംകൊണ്ടു ഞാൻ അതിനു ഭംഗി വരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു.

യെഹെസ്കേൽ 31:10

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവിച്ചുപോയതുകൊണ്ടു

യെഹെസ്കേൽ 31:11

ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനോട് ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.

യെഹെസ്കേൽ 31:12

ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാ തോടുകളുടെയും അരികത്ത് ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകല ജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.

യെഹെസ്കേൽ 31:13

വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവയൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗമൊക്കെയും വരും.

യെഹെസ്കേൽ 31:14

വെള്ളത്തിനരികെയുള്ള സകല വൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകല ബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.

യെഹെസ്കേൽ 31:15

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിനുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി.

യെഹെസ്കേൽ 31:16

ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകല വൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.

യെഹെസ്കേൽ 31:17

അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മധ്യേ പാർത്തവർ തന്നെ.

യെഹെസ്കേൽ 31:18

അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമികളുടെ ഇടയിൽ കിടക്കും. ഫറവോനും അവന്റെ സകല പുരുഷാരവും തന്നെ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.