യെഹെസ്കേൽ - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

യെഹെസ്കേൽ 10:1

അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.

യെഹെസ്കേൽ 10:2

അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന്, കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു,

യെഹെസ്കേൽ 10:3

ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തു നിന്നു. മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു.

യെഹെസ്കേൽ 10:4

എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്ത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.

യെഹെസ്കേൽ 10:5

കെരൂബുകളുടെ ചിറകുകളുടെ ഇരച്ചിൽ പുറത്തെ പ്രാകാരംവരെ സർവശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു.

യെഹെസ്കേൽ 10:6

എന്നാൽ അവൻ ശണവസ്ത്രം ധരിച്ച പുരുഷനോട്: നീ കെരൂബുകളുടെ ഇടയിൽനിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികെ നിന്നു.

യെഹെസ്കേൽ 10:7

ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്ന് തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്ത് ശണവസ്ത്രം ധരിച്ചവന്റെ കൈയിൽ കൊടുത്തു;

യെഹെസ്കേൽ 10:8

അവൻ അതു വാങ്ങി പുറപ്പെട്ടു പോയി. കെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു.

യെഹെസ്കേൽ 10:9

ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിനരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.

യെഹെസ്കേൽ 10:10

അവയുടെ കാഴ്ചയോ നാലിനും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽക്കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ.

യെഹെസ്കേൽ 10:11

അവയ്ക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്ക് അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരിയുകയുമില്ല.

യെഹെസ്കേൽ 10:12

അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണ് ഉണ്ടായിരുന്നു.

യെഹെസ്കേൽ 10:13

ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർ വിളിച്ചു.

യെഹെസ്കേൽ 10:14

ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ്മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.

യെഹെസ്കേൽ 10:15

കെരൂബുകൾ മേലോട്ടു പൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവിതന്നെ.

യെഹെസ്കേൽ 10:16

കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേർന്നുതന്നെ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.

യെഹെസ്കേൽ 10:17

ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.

യെഹെസ്കേൽ 10:18

പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻമീതെ വന്നുനിന്നു.

യെഹെസ്കേൽ 10:19

അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേർന്നുതന്നെ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കേ പടിവാതിൽക്കൽ ചെന്നു നിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും മേലെ, അവയ്ക്കു മീതെ നിന്നു.

യെഹെസ്കേൽ 10:20

ഇതു ഞാൻ കെബാർനദീതീരത്തുവച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നെ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു.

യെഹെസ്കേൽ 10:21

ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു.

യെഹെസ്കേൽ 10:22

അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾതന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നെ. അവ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പോകും.