യെഹെസ്കേൽ - 28 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

യെഹെസ്കേൽ 28:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 28:2

മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യൻ മാത്രമായിരിക്കെ, ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു.

യെഹെസ്കേൽ 28:3

നീ ദൈവഭാവം നടിച്ചതുകൊണ്ട്- നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറച്ചുവയ്ക്കാവുന്ന ഒരു രഹസ്യവുമില്ല;

യെഹെസ്കേൽ 28:4

നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;

യെഹെസ്കേൽ 28:5

നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവിച്ചുമിരിക്കുന്നു-

യെഹെസ്കേൽ 28:6

അതുകൊണ്ടുതന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

യെഹെസ്കേൽ 28:7

നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരേ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.

യെഹെസ്കേൽ 28:8

അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമധ്യേ നിഹതന്മാരെപ്പോലെ മരിക്കും.

യെഹെസ്കേൽ 28:9

നിന്നെ കുത്തിക്കൊല്ലുന്നവന്റെ കൈയിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ?

യെഹെസ്കേൽ 28:10

അന്യജാതിക്കാരുടെ കൈയാൽ നീ അഗ്രചർമികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 28:11

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 28:12

മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാമുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണനും സൗന്ദര്യസമ്പൂർണനും തന്നെ.

യെഹെസ്കേൽ 28:13

നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.

യെഹെസ്കേൽ 28:14

നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധ ദേവപർവതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.

യെഹെസ്കേൽ 28:15

നിന്നെ സൃഷ്‍ടിച്ചനാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.

യെഹെസ്കേൽ 28:16

നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്ന് എണ്ണി ദേവപർവതത്തിൽനിന്നു തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മധ്യേനിന്നു മുടിച്ചുകളഞ്ഞു.

യെഹെസ്കേൽ 28:17

നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.

യെഹെസ്കേൽ 28:18

നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.

യെഹെസ്കേൽ 28:19

ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ട് സ്തംഭിച്ചുപോകും; നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.

യെഹെസ്കേൽ 28:20

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 28:21

മനുഷ്യപുത്രാ, നീ സീദോനുനേരേ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:

യെഹെസ്കേൽ 28:22

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്ത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികളെ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും

യെഹെസ്കേൽ 28:23

ഞാൻ അതിൽ മഹാമാരിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; ചുറ്റിലുംനിന്ന് അതിന്റെ നേരേ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ 28:24

യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്ന് കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും.

യെഹെസ്കേൽ 28:25

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു ശേഖരിച്ചു ജാതികൾ കാൺകെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ പാർക്കും.

യെഹെസ്കേൽ 28:26

അവർ അതിൽ നിർഭയമായി വസിക്കും; അതേ, അവർ വീടുകളെ പണിത് മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാൻ ന്യായവിധികളെ നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.