യെഹെസ്കേൽ - 23 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 49 വരെ

യെഹെസ്കേൽ 23:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യെഹെസ്കേൽ 23:2

മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു;

യെഹെസ്കേൽ 23:3

അവർ മിസ്രയീമിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ച് അവരുടെ കന്യാകുചാഗ്രം ഞെക്കി.

യെഹെസ്കേൽ 23:4

അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയവൾക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്ന് പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.

യെഹെസ്കേൽ 23:5

എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;

യെഹെസ്കേൽ 23:6

അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.

യെഹെസ്കേൽ 23:7

അശ്ശൂര്യശ്രേഷ്ഠന്മാരായവരോട് ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ച്, താൻ മോഹിച്ചുപോന്ന ഏവരുടെയും സകല വിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.

യെഹെസ്കേൽ 23:8

മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടെ ശയിച്ചു; അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.

യെഹെസ്കേൽ 23:9

അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കൈയിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കൈയിൽതന്നെ, ഏല്പിച്ചു.

യെഹെസ്കേൽ 23:10

അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ട് അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.

യെഹെസ്കേൽ 23:11

എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യാവൃത്തിയെക്കാളും അധികം വഷളത്തം പ്രവർത്തിച്ചു.

യെഹെസ്കേൽ 23:12

മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,

യെഹെസ്കേൽ 23:13

അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽതന്നെ നടന്നു.

യെഹെസ്കേൽ 23:14

അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ട് എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,

യെഹെസ്കേൽ 23:15

കല്ദയദേശം ജന്മഭൂമിയായുള്ള ബാബേൽക്കാരുടെ രൂപത്തിൽ അരയ്ക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചയ്ക്ക് ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെത്തന്നെ, ചുവരിന്മേൽ വരച്ചിരിക്കുന്നത് അവൾ കണ്ടു.

യെഹെസ്കേൽ 23:16

കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.

യെഹെസ്കേൽ 23:17

അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിനായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായിത്തീർന്നു; പിന്നെ അവൾക്ക് അവരോടു വെറുപ്പു തോന്നി.

യെഹെസ്കേൽ 23:18

ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ, എനിക്ക് അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.

യെഹെസ്കേൽ 23:19

എന്നിട്ടും അവൾ മിസ്രയീംദേശത്തുവച്ചു പരസംഗം ചെയ്ത തന്റെ യൗവനകാലം ഓർത്ത് പരസംഗം വർധിപ്പിച്ചു.

യെഹെസ്കേൽ 23:20

കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.

യെഹെസ്കേൽ 23:21

ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുചാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൗവനത്തിലെ ദുഷ്കർമം നീ തിരിഞ്ഞുനോക്കി.

യെഹെസ്കേൽ 23:22

അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

യെഹെസ്കേൽ 23:23

ബാബേൽക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ, കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി ചുറ്റും നിന്റെ നേരേ വരുത്തും.

യെഹെസ്കേൽ 23:24

അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരേവരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവർക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്ക് അനുസാരമായി നിന്നെ ന്യായം വിധിക്കും.

യെഹെസ്കേൽ 23:25

ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരേ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും;

യെഹെസ്കേൽ 23:26

അവർ നിന്റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങളെ എടുത്തുകളയും.

യെഹെസ്കേൽ 23:27

ഇങ്ങനെ ഞാൻ നിന്റെ ദുർമര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓർക്കുകയുമില്ല.

യെഹെസ്കേൽ 23:28

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകയ്ക്കുന്നവരുടെ കൈയിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കൈയിൽതന്നെ, ഏല്പിക്കും.

യെഹെസ്കേൽ 23:29

അവർ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യമൊക്കെയും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.

യെഹെസ്കേൽ 23:30

നീ ജാതികളോടു ചേർന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.

യെഹെസ്കേൽ 23:31

നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കൈയിൽ തരും.

യെഹെസ്കേൽ 23:32

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ച് നിന്ദയ്ക്കും പരിഹാസത്തിനും വിഷയമായിത്തീരും; അതിൽ വളരെ കൊള്ളുമല്ലോ.

യെഹെസ്കേൽ 23:33

സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.

യെഹെസ്കേൽ 23:34

നീ അതു കുടിച്ചു വറ്റിച്ച് ഉടച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 23:35

ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുർമര്യാദയും പരസംഗവും വഹിക്ക.

യെഹെസ്കേൽ 23:36

പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, നീ ഒഹൊലായെയും ഒഹൊലീബായെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോട് അറിയിക്ക.

യെഹെസ്കേൽ 23:37

അവർ വ്യഭിചാരം ചെയ്തു, അവരുടെ കൈയിൽ രക്തം ഉണ്ട്; തങ്ങളുടെ വിഗ്രഹങ്ങളോട് അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.

യെഹെസ്കേൽ 23:38

ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.

യെഹെസ്കേൽ 23:39

അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവർ എന്റെ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തത്.

യെഹെസ്കേൽ 23:40

ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാർക്ക് അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കുവേണ്ടി നീ കുളിച്ചു,

യെഹെസ്കേൽ 23:41

കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു, ഭംഗിയുള്ളൊരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വച്ചു;

യെഹെസ്കേൽ 23:42

നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ച്, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വയ്ക്കയും ചെയ്തു.

യെഹെസ്കേൽ 23:43

അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.

യെഹെസ്കേൽ 23:44

അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽചെന്നു; അതേ അവർ കാമുകികളായ ഒഹൊലായുടെ അടുക്കലും ഒഹൊലീബായുടെ അടുക്കലും ചെന്നു.

യെഹെസ്കേൽ 23:45

എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കൈയിൽ രക്തവും ഉണ്ട്.

യെഹെസ്കേൽ 23:46

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരേ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിനും കവർച്ചയ്ക്കും ഏല്പിക്കും.

യെഹെസ്കേൽ 23:47

ആ സഭ അവരെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്ന് അവരുടെ വീടുകളെ തീവച്ചു ചുട്ടുകളയും.

യെഹെസ്കേൽ 23:48

ഇങ്ങനെ നിങ്ങളുടെ ദുർമര്യാദപോലെ ചെയ്യാതിരിപ്പാൻ സകല സ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിനു ഞാൻ ദുർമര്യാദ ദേശത്തുനിന്നു നീക്കിക്കളയും.

യെഹെസ്കേൽ 23:49

അങ്ങനെ അവർ നിങ്ങളുടെ ദുർമര്യാദയ്ക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.