യിരെമ്യാവ് - 50 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 46 വരെ

യിരെമ്യാവ് 50:1

യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്:

യിരെമ്യാവ് 50:2

ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.

യിരെമ്യാവ് 50:3

വടക്കുനിന്ന് ഒരു ജാതി അതിന്റെ നേരേ പുറപ്പെട്ടുവരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പൊയ്ക്കളയുന്നു.

യിരെമ്യാവ് 50:4

ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞും കൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:5

അവർ സീയോനിലേക്കു മുഖം തിരിച്ച് അതിനെക്കുറിച്ചു ചോദിച്ചുകൊണ്ട്: വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വതനിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും.

യിരെമ്യാവ് 50:6

എന്റെ ജനം കാണാതെപോയ ആടുകൾ ആയിത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്ന് കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.

യിരെമ്യാവ് 50:7

അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.

യിരെമ്യാവ് 50:8

ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടുപോകുവിൻ; ആട്ടിൻകൂട്ടത്തിനുമുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിൻ.

യിരെമ്യാവ് 50:9

ഞാൻ ബാബേലിന്റെ നേരേ വടക്കേ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തിവരുത്തും; അവർ അതിന്റെ നേരേ അണിനിരത്തും; അവിടെവച്ച് അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതേ മടങ്ങാതെ സമർഥവീരന്റെ അമ്പുകൾപോലെ ഇരിക്കും.

യിരെമ്യാവ് 50:10

കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്ക് ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:11

എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ട്, നിങ്ങൾ ഉല്ലസിക്കുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിറാലിക്കുന്നതുകൊണ്ട്,

യിരെമ്യാവ് 50:12

നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.

യിരെമ്യാവ് 50:13

യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്റെ സകല ബാധകളും നിമിത്തം ചൂളകുത്തും.

യിരെമ്യാവ് 50:14

ബാബേലിന്റെ നേരേ ചുറ്റും അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്ക് എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.

യിരെമ്യാവ് 50:15

അതിനു ചുറ്റുംനിന്ന് ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണു പോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിൻ.

യിരെമ്യാവ് 50:16

വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്ക് ഓടിപ്പോകയും ചെയ്യും.

യിരെമ്യാവ് 50:17

യിസ്രായേൽ ചിന്നിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവ് അതിനെ തിന്നു; ഒടുക്കം ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.

യിരെമ്യാവ് 50:18

അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അശ്ശൂർരാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽരാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.

യിരെമ്യാവ് 50:19

പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപ്പുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവനു തൃപ്തിവരും.

യിരെമ്യാവ് 50:20

ഞാൻ ശേഷിപ്പിച്ചുവയ്ക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ഇരിക്കും; യെഹൂദായുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:21

ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരേ ചെല്ലുക; അതിന്റെ നേരേയും സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരേയും തന്നെ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെയൊക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:22

യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ട്.

യിരെമ്യാവ് 50:23

സർവഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?

യിരെമ്യാവ് 50:24

ബാബേലേ, ഞാൻ നിനക്കു കെണിവച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയത്.

യിരെമ്യാവ് 50:25

യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തുകൊണ്ടു വന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്‍വാനുണ്ട്.

യിരെമ്യാവ് 50:26

സകല ദിക്കുകളിലും നിന്ന് അതിന്റെ നേരേ വന്ന് അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ.

യിരെമ്യാവ് 50:27

അതിലെ കാളയെയൊക്കെയും കൊല്ലുവിൻ; അവ കൊലയ്ക്ക് ഇറങ്ങിപ്പോകട്ടെ; അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.

യിരെമ്യാവ് 50:28

നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിനു ബാബേൽദേശത്തുനിന്നു രക്ഷപെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!

യിരെമ്യാവ് 50:29

ബാബേലിന്റെ നേരേ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലയ്ക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരേ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെയൊക്കെയും അതിനോടും ചെയ്‍വിൻ; അതു യഹോവയോട്, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.

യിരെമ്യാവ് 50:30

അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കളൊക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:31

അഹങ്കാരിയേ, ഞാൻ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്; നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു.

യിരെമ്യാവ് 50:32

അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.

യിരെമ്യാവ് 50:33

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാൻ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.

യിരെമ്യാവ് 50:34

എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവൻ ശ്രദ്ധയോടെ നടത്തും.

യിരെമ്യാവ് 50:35

കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:36

വമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെമേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും.

യിരെമ്യാവ് 50:37

അവരുടെ കുതിരകളുടെ മേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവസമ്മിശ്ര ജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെമേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നു പോകത്തക്കവണ്ണം അവയുടെമേലും വാൾ വരും.

യിരെമ്യാവ് 50:38

അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.

യിരെമ്യാവ് 50:39

ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.

യിരെമ്യാവ് 50:40

ദൈവം സൊദോമും ഗൊമോറായും അവയുടെ അയൽപട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 50:41

വടക്കുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.

യിരെമ്യാവ് 50:42

അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരേ അണിനിരന്നു നില്ക്കുന്നു.

യിരെമ്യാവ് 50:43

ബാബേൽരാജാവ് അവരുടെ വർത്തമാനം കേട്ടിട്ട് അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവന് അതിവ്യസനവും വേദനയും പിടിച്ചു.

യിരെമ്യാവ് 50:44

യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്ക് നേരം കുറിക്കുന്നവനാർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ?

യിരെമ്യാവ് 50:45

അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപ്പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.

യിരെമ്യാവ് 50:46

ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.