യിരെമ്യാവ് - 48 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 47 വരെ

യിരെമ്യാവ് 48:1

മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന് അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്യത്തയീമിനു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.

യിരെമ്യാവ് 48:2

മോവാബിന്റെ വമ്പ് ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരേ അനർഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചു കളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.

യിരെമ്യാവ് 48:3

ഹോരോനയീമിൽനിന്ന്: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.

യിരെമ്യാവ് 48:4

മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളി കൂട്ടുന്നു.

യിരെമ്യാവ് 48:5

ലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നു.

യിരെമ്യാവ് 48:6

ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ!

യിരെമ്യാവ് 48:7

നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ പ്രവാസത്തിലേക്കു പോകും.

യിരെമ്യാവ് 48:8

കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും;

യിരെമ്യാവ് 48:9

സമഭൂമി ശൂന്യമായിത്തീരും. മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും.

യിരെമ്യാവ് 48:10

യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കി വയ്ക്കുന്നവൻ ശപിക്കപ്പെട്ടവൻ;

യിരെമ്യാവ് 48:11

മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിൻമീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ മണം പൊയ്പോയിട്ടുമില്ല.

യിരെമ്യാവ് 48:12

ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവർ അവനെ പകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടച്ചുകളകയും ചെയ്യും.

യിരെമ്യാവ് 48:13

യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.

യിരെമ്യാവ് 48:14

ഞങ്ങൾ വീരന്മാരും യുദ്ധസമർഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങനെ?

യിരെമ്യാവ് 48:15

മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലനിലത്തേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.

യിരെമ്യാവ് 48:16

മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനർഥം ഏറ്റവും ബദ്ധപ്പെടുന്നു.

യിരെമ്യാവ് 48:17

അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ, അവനെക്കുറിച്ചു വിലപിപ്പിൻ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ.

യിരെമ്യാവ് 48:18

ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്ത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരേ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.

യിരെമ്യാവ് 48:19

അരോവേർനിവാസിനിയേ, നീ വഴിയിൽനിന്നുകൊണ്ട് നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്ത് എന്നു ചോദിക്ക.

യിരെമ്യാവ് 48:20

മോവാബ് തകർന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്ന് അർന്നോനിങ്കൽ അറിയിപ്പിൻ.

യിരെമ്യാവ് 48:21

സമഭൂമിക്ക് ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യഹ്സെക്കും മേഫാഥിനും

യിരെമ്യാവ് 48:22

ദീബോനും നെബോവിനും ബേത്ത്- ദിബ്ലാത്തയീമിനും

യിരെമ്യാവ് 48:23

കിര്യത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും

യിരെമ്യാവ് 48:24

കെരീയോത്തിനും ബൊസ്രെക്കും മോവാബുദേശത്ത് ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നെ.

യിരെമ്യാവ് 48:25

മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 48:26

മോവാബ് യഹോവയുടെ നേരേ വമ്പു കാണിക്കകൊണ്ട് അവനു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛർദിയിൽ കിടന്നുരുളും;

യിരെമ്യാവ് 48:27

അവൻ പരിഹാസവിഷയമായിത്തീരും. അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?

യിരെമ്യാവ് 48:28

മോവാബുനിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാർക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.

യിരെമ്യാവ് 48:29

മോവാബ് മഹാഗർവി; അവന്റെ ഗർവത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്.

യിരെമ്യാവ് 48:30

അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവന്റെ സംസാരം അസത്യം; അസത്യമായത് അവർ പ്രവർത്തിച്ചിരിക്കുന്നു.

യിരെമ്യാവ് 48:31

അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് അവർ വിലപിക്കും.

യിരെമ്യാവ് 48:32

സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.

യിരെമ്യാവ് 48:33

സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബുദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആർപ്പല്ലാത്ത ആർപ്പുണ്ടാകുംതാനും.

യിരെമ്യാവ് 48:34

ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലെയാലെവരെയും യഹസ്‍വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശീയവരെയും നിലവിളി കൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.

യിരെമ്യാവ് 48:35

പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്ക് ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 48:36

മോവാബു സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ച് എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.

യിരെമ്യാവ് 48:37

എല്ലാ തലയും കഷണ്ടിയായും എല്ലാ താടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാ കൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.

യിരെമ്യാവ് 48:38

ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 48:39

അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിനും സ്തംഭനത്തിനും വിഷയമായിത്തീരും.

യിരെമ്യാവ് 48:40

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും.

യിരെമ്യാവ് 48:41

കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ സ്ത്രീയുടെ ഹൃദയംപോലെയാകും.

യിരെമ്യാവ് 48:42

യഹോവയുടെ നേരേ വമ്പു കാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോകും.

യിരെമ്യാവ് 48:43

മോവാബ്നിവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 48:44

പേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഞാൻ അതിനു, മോവാബിനു തന്നെ, അവരുടെ സന്ദർശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 48:45

ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.

യിരെമ്യാവ് 48:46

മോവാബേ, നിനക്ക് ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.

യിരെമ്യാവ് 48:47

എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.