യിരെമ്യാവ് - 22 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

യിരെമ്യാവ് 22:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്ന്, അവിടെ ഈ വചനം പ്രസ്താവിക്ക:

യിരെമ്യാവ് 22:2

ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽക്കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ!

യിരെമ്യാവ് 22:3

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കൈയിൽനിന്നു വിടുവിപ്പിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുത്; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുത്.

യിരെമ്യാവ് 22:4

നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽക്കൂടി കടക്കും.

യിരെമ്യാവ് 22:5

ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്നു ഞാൻ എന്നെ ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 22:6

യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.

യിരെമ്യാവ് 22:7

ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരേ സംഭരിക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.

യിരെമ്യാവ് 22:8

അനേകം ജാതികളും ഈ നഗരം വഴി കടന്നു പോകുമ്പോൾ, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട്: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്ത് എന്നു ചോദിക്കയും

യിരെമ്യാവ് 22:9

അവർ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടു തന്നെ എന്നുത്തരം പറകയും ചെയ്യും.

യിരെമ്യാവ് 22:10

മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരവിൻ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല

യിരെമ്യാവ് 22:11

തന്റെ അപ്പനായ യോശീയാവിനു പകരം വാണിട്ട് ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല.

യിരെമ്യാവ് 22:12

അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വച്ചുതന്നെ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.

യിരെമ്യാവ് 22:13

നീതികേടുകൊണ്ടു അരമനയും അന്യായംകൊണ്ടു മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും

യിരെമ്യാവ് 22:14

ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!

യിരെമ്യാവ് 22:15

ദേവദാരുകൊണ്ടു മികച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്ന് അവനു നന്നായിരുന്നു.

യിരെമ്യാവ് 22:16

അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അന്ന് അവനു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളത്? എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 22:17

എന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവർത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.

യിരെമ്യാവ് 22:18

അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ച്: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.

യിരെമ്യാവ് 22:19

യെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.

യിരെമ്യാവ് 22:20

ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.

യിരെമ്യാവ് 22:21

നിന്റെ ശുഭകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; നീയോ: ഞാൻ കേൾക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം.

യിരെമ്യാവ് 22:22

നിന്നെ മേയിക്കുന്നവരെയൊക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകല ദുഷ്ടതയും നിമിത്തം ലജ്ജിച്ച് അമ്പരന്നു പോകും.

യിരെമ്യാവ് 22:23

ദേവദാരുക്കളിന്മേൽ കൂടുവച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.

യിരെമ്യാവ് 22:24

എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവ് എന്റെ വലംകൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 22:25

ഞാൻ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഏല്പിക്കും; ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.

യിരെമ്യാവ് 22:26

ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും.

യിരെമ്യാവ് 22:27

അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരികയില്ല.

യിരെമ്യാവ് 22:28

കൊന്യാവ് എന്ന ഈ ആൾ, സാരമില്ല എന്നു വച്ച് ഉടച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച്, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്ത്?

യിരെമ്യാവ് 22:29

ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക!

യിരെമ്യാവ് 22:30

ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദായിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തനും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.